കണ്ണർ: കോടികൾ ചെലവഴിച്ച് കണ്ണൂർ ജില്ല ആശുപത്രിയിൽ തുടങ്ങിയ കാത്ത്ലാബ് വിഭാഗം ഡോക്ടർക്ക് മാനന്തവാടി ജില്ലാശുപത്രിയുടെയും അധിക ചുമതല നൽകിയതോടെ രോഗികൾ ആശങ്കയിൽ. രണ്ടുവർഷം മുമ്പ് കണ്ണൂരിൽ തുടങ്ങിയ കാത്ത് ലാബിൽ സ്ഥിരം ഡോക്ടറടെ തസ്തിക സൃഷ്ടിക്കാൻ ഇതുവരെ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. ജില്ല ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ശ്രീനാഥിനാണ് കാത്ത്ലാബിന്റെ ചുമതല.
കാർഡിയോളജി വിഭാഗത്തിൽ സ്പെഷലൈസ് ചെയ്ത ഡോക്ടർ അടുത്ത നാളിലാണ് ജില്ല ആശുപത്രിയിൽ ജോയിൻ ചെയ്തത്. നിലവിൽ കാത്ത് ലാബ് പ്രവർത്തനവും ഡോക്ടറുടെ നേതൃത്വത്തിൽ നടന്നുവരുന്നതിനിടയിൽ ഡോ. ശ്രീനാഥിന് മാനന്തവാടി ജില്ല ആശുപത്രിയിലെ കാത്ത് ലാബിന്റെ ചുമതലകൂടി നൽകിയിരിക്കുകയാണ്. ആഴ്ചയിൽ മൂന്നുദിവസം കണ്ണൂർ ജില്ല ആശുപത്രിയിലെ കാത്ത് ലാബിലും നാലുദിവസം മാനന്തവാടി ജില്ല ആശുപത്രി കാത്ത് ലാബിലുമാണ് ജോലി ചെയ്യേണ്ടത്.
കാർഡിയോളജി വിഭാഗത്തിൽ പരീക്ഷ കഴിഞ്ഞ ഡോക്ടറെ സർട്ടിഫിക്കറ്റും രജിസ്ട്രേഷനും ലഭിക്കും മുമ്പാണ് വയനാട് ജില്ലയിൽ കാത്ത്ലാബ് പ്രവർത്തിക്കാൻ നിയോഗിച്ച് ഉത്തരവ് നൽകിയത്.
രണ്ടു വിദൂര ജില്ലകളിൽ ഒരേസമയം ജോലി ചെയ്യാൻ നിയമിച്ചുള്ള ഉത്തരവ് നിലവിലുള്ള സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടുമായി കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) രംഗത്തുവന്നിരിക്കുകയാണ്.
24 മണിക്കൂറും പ്രവർത്തിക്കേണ്ടതാണ് കാത്ത്ലാബ്. ഇവിടെ ഡോക്ടറുടെ സാന്നിധ്യം ഏതുസമയത്തും നിർബന്ധമാണ്. ഈ സാഹചര്യത്തിൽ ഒരു ഡോക്ടർക്കുതന്നെ രണ്ടു കാത്ത് ലാബുകളുടെയും ചുമതല നൽകുന്നത് ഫലത്തിൽ രണ്ടുസ്ഥാപനങ്ങളുടെയും പ്രവർത്തനം പ്രതിസന്ധിയിലാക്കും.
ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തസ്തിക സൃഷ്ടിക്കാതെ ജോലി ക്രമീകരണത്തിലൂടെ ഒരുഡോക്ടറെ ഉപയോഗിച്ച് രണ്ടുകാത്ത് ലാബുകൾ പ്രവർത്തിപ്പിക്കാനുള്ള നീക്കം അശാസ്ത്രീയവും അപകടകരവുമാണെന്ന് അസോസിയേഷൻ ജില്ല പ്രസിഡന്റ് ഡോ. വി.എസ്. ജിധിനും സെക്രട്ടറി ഡോ. രഞ്ജിത് മാത്യുവും പറഞ്ഞു.
കണ്ണൂർ ജില്ല ആശുപത്രിയിൽ ജനറൽ വിഭാഗത്തിലെ ജൂനിയർ കൺസൾട്ടന്റാണ് ഡോ. ശ്രീനാഥ്. അദ്ദേഹത്തിന് വയനാട് ജില്ല കാത്ത് ലാബിന്റെചുമതല കൂടി നൽകുന്നത് രോഗീ ബാഹുല്യവും ഡോക്ടർമാരുടെ കുറവും കാരണം വീർപ്പുമുട്ടുന്ന ജില്ല ആശുപത്രിയുടെ പ്രവർത്തനവും താളം തെറ്റിക്കാനിടയാക്കുമെന്നും കെ.ജി.എം.ഒ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.