എടക്കാട് ദേശീയപാതയില്‍ കുടുങ്ങിയ ചരക്കുലോറി
എടക്കാട്: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയില്‍ എടക്കാട് ബസാറില്‍ എന്ജിന് തകരാറിനെ തുടര്‍ന്ന് ചരക്കുലോറി റോഡില്‍ നിന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കി. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചുമണിക്കാണ് സംഭവം. കര്‍ണാടകയില്‍നിന്ന് പഞ്ചസാരയുമായി മലപ്പുറത്തേക്ക് പോകുന്ന ലോറിയാണിത്. ഇതോടെ മണിക്കൂറുകള്‍ യാത്രാക്ലേശവും ഗതാഗതക്കുരുക്കും തുടര്‍ന്നു. കണ്ണൂരില്‍നിന്ന് മെക്കാനിക്കുകള്‍ രാവിലെ എട്ടു മണിക്ക് എത്തിയെങ്കിലും തകരാറുകള്‍ പരിഹരിച്ച് വൈകീട്ട് അഞ്ചു മണിയോടെ ലോറി മാറ്റിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്.
എടക്കാട് പെട്രോള്‍ പമ്പ് മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത 66ന്റെ നിർമാണം നടക്കുന്നതിനാല്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും എടക്കാട് ബസാര്‍ വഴിയാണ് പോകുന്നത്. ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമായി.
ബസാറിലെ നിർമാണം പൂര്‍ത്തിയായ അടിപ്പാതയുടെ കിഴക്കുഭാഗം സർവിസ് റോഡിനുവേണ്ടി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ റോഡിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ദിവസങ്ങളായിട്ടും ടാര്‍ ചെയ്യാത്ത റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതുമൂലം പൊടിശല്യത്തോടൊപ്പം അപകടവും പതിവാണ്. ഇരുചക്രവാഹനം വീണ് മൂന്നോളം അപകടമുണ്ടായതായും സ്ത്രീക്ക് പരിക്കേറ്റതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെയുള്ള കയറ്റത്തില്‍ പെട്ടാണ് ലോറി നിന്നത്. സർവിസ് റോഡിനുവേണ്ടി ഉയര്‍ത്തിയ സ്ഥലം ഉൾപ്പെടെ എത്രയും പെട്ടെന്ന് ടാര്‍ ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
എടക്കാട് ബസാറിലെ മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ റോഡ് എത്രയും പെട്ടെന്ന് ടാര്‍ ചെയ്തില്ലെങ്കില്‍ മഴ പെയ്താല്‍ കാല്‍നടപോലും ദുരിതമാകും. ഇപ്പോള്‍ തന്നെ പൊടിശല്യം രൂക്ഷമാണ്. ജനങ്ങളും വ്യാപാരികളും ദുരിതത്തിലാണ്. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് എടക്കാട്ടെ വ്യാപാരി ടി.കെ. സഹീര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.