കൊവ്വൽ പള്ളി ഉറൂസിനുവേണ്ടി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓല മെടയുന്നു
കാഞ്ഞങ്ങാട്: പ്രസിദ്ധമായ കൊവ്വൽപള്ളി മഖാം ഉറൂസിന്റെ ഭാഗമായി ഒരുക്കുന്ന ഓലപ്പന്തലിന് മെടഞ്ഞ ഓല നൽകി കൊവ്വൽപള്ളി ശ്രീ മേന്ന്യാട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും. സൗഹാർദത്തിന്റെ മാതൃകയാവുകയാണ് ഇവിടെ. പഴയകാല പെരുമ നിലനിർത്തുന്നതിനും പ്രകൃതിയോട് ഇഴകിച്ചേരുന്നതിന്റെയും ഭാഗമായാണ് ഉറൂസ് കമ്മിറ്റി ഓല പ്പന്തൽ സ്ഥാപിക്കുവാൻ തീരുമാനിച്ചത്. ക്ഷേത്ര കമ്മിറ്റിയിൽനിന്നും ഓല സ്വീകരിച്ചു. ഉറൂസ് പരിപാടികളിലേക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ക്ഷണിക്കും.
അമ്പലപരിസരത്ത് എത്തിയ ഉറൂസ് കമ്മിറ്റി ഭാരവാഹികളെയും ഉസ്താദുമാരെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര സ്ഥാനികരും സ്വീകരിച്ചു. ക്ഷേത്ര കമ്മിറ്റി നൽകിയ അരി ഉറൂസ് കമ്മിറ്റി ഭാരവാഹികളും ഖത്തീബ് അമീൻ അമാനിയും ചേർന്ന് ഏറ്റുവാങ്ങി.കൊവ്വൽ പള്ളിയിൽ ക്ഷേത്ര ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളുമടക്കം ഒത്തുചേർന്നപ്പോൾ
കൊവ്വൽ പള്ളിയിൽ ക്ഷേത്ര ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളുമടക്കം ഒത്തുചേർന്നപ്പോൾ
ഉറൂസ് കമ്മിറ്റിയുടെ ക്ഷണപ്രകാരം നിർമാണം നടന്നുവരുന്ന പന്തൽ ക്ഷേത്രഭാരവാഹികളും പൊതുജനങ്ങളും സന്ദർശിച്ചു. ഡിസംബർ 21 മുതൽ 25 വരെ സംഘടിപ്പിച്ചിട്ടുള്ള ഉറൂസിൽ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് സാംസ്കാരിക സമ്മേളനം ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികളാണ് നടക്കുന്നത്. പ്രഭാഷണങ്ങൾ, ബുർദ മജ്ലിസ്, ദഫ് മത്സരം, പുരാതന വസ്തു സാമഗ്രികളുടെ പ്രദർശനം തുടങ്ങിയവ ഉറൂസിന്റെ ഭാഗമായി നടക്കും.
മന്ന്യോട്ട് ദേവാലയം പ്രസിഡന്റ് എം. സുധീന്ദ്രൻ, സെക്രട്ടറി സനൽ കുമാർ, ക്ഷേത്ര സ്ഥാനികരായ മോഹനൻ അന്തിതിരിയൻ, കൂടായിക്കാരായ സുകുമാരൻ, നാരായണൻ, വേണു പെരുമലയൻ, അംബുജാക്ഷൻ മന്ന്യോട്ട്, ജ്യോതിഷ് കണ്ടത്തിൽ തുടങ്ങി നാനാതുറകളിൽപ്പെട്ടവരും ജമാഅത്തിനെ പ്രതിനിധാനം ചെയ്ത് ഉറൂസ് കമ്മിറ്റി ചെയർമാൻ മുത്തലിബ് ഹാജി കൂളിയങ്കാൽ, കൺവീനർ മുനീർ, അസീസ്, രക്ഷാധികാരി സി. അബ്ദുല്ല ഹാജി, ജമാഅത്ത് സെക്രട്ടറി എം.എ. ഷെഫീഖ്, ട്രഷറർ കെ.പി. മുഹമ്മദ്, വൈസ് പ്രസിഡന്റ് എൻ.പി. അഷ്റഫ്, ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ പി.എ. അബ്ദുല്ല കുഞ്ഞി എന്നിവരും ഉറൂസ് കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.