കൊല്ലം: ചട്ടലംഘനം നടത്തിയതിന് ലൈസൻസ് റദ്ദാക്കിയതുൾപ്പെടെ 14 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ജില്ലയിൽ നടപടി. നിധി കമ്പനി നിയമങ്ങളും മാർഗനിർദേശങ്ങളും ലംഘിച്ചതായുള്ള കണ്ടെത്തലിൽ എട്ട് നിധി സ്ഥാപനങ്ങളുടെ ലൈസൻസ് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം റദ്ദാക്കി.
പുതിയ നിധി കമ്പനികൾ ആരംഭിക്കാൻ സമർപ്പിച്ച ആറ് അപേക്ഷകൾ തള്ളി. ചവറ സൗത്ത് തെക്കുംഭാഗത്തുള്ള സെഞ്ച്വറി അരോമ നിധി ലിമിറ്റഡ്, ചിന്നക്കട വടയാറ്റുകോട്ട റോഡിലെ ഹെയിൽ നിധി ലിമിറ്റഡ്, എഴുകോണിലുള്ള കുമാർ മ്യൂചൽ ഫണ്ട്സ് ലിമിറ്റഡ്, പള്ളിമൺ പുലിയിലയിലെ നൈപ്യുണ്യ നിധി ലിമിറ്റഡ്, കൊട്ടാരക്കര പുലമണിലുള്ള നീമ പെർമനന്റ് ബെനഫിറ്റ് ഫണ്ട് ലിമിറ്റഡ്, കൊല്ലം രാമൻകുളങ്ങരയിലുള്ള പി.എഫ്.ബി നിധി ലിമിറ്റഡ്, പുനലൂർ എസ്.എൻ കോളജ് ജങ്ഷനിൽ സ്നേഹനിധി ലിമിറ്റഡ്, പുനലൂർ വി.കെ.ബി നിധി ലിമിറ്റഡ് സ്ഥാപനങ്ങളുടെ ലൈസൻസാണ് ചട്ടലംഘനത്തിന് റദ്ദാക്കിയത്.
പുതുതായി നിധി കമ്പനി ആരംഭിക്കുന്നതിന് അപേക്ഷ നൽകിയ അഞ്ചലിലെ ആയുർലക്ഷ്മി നിധി ലിമിറ്റഡ്, കരുനാഗപ്പള്ളി പടനായർ കുളങ്ങര നോർത്തിലെ സമസ്ഥ നായർ നിധി ലിമിറ്റഡ്, കരുനാഗപ്പള്ളി മണപ്പള്ളിയിലുള്ള ഐശ്വര്യ പ്രസാദ് ബെനഫിറ്റ് ഫണ്ട് നിധി ലിമിറ്റഡ്, കൊല്ലത്ത് എ.എസ് ലോകനേത്ര നിധി ലിമിറ്റഡ്, കൊട്ടാരക്കരയിൽ കൊട്ടാരക്കര ഗ്രാമീൺ നിധി ലിമിറ്റഡ്, ഏരൂർ അയിലറ ഗ്രാമീൺ വികാസ് നിധി ലിമിറ്റഡ് കമ്പനികളുടെ അപേക്ഷകളാണ് തള്ളിയത്.
2014ലെ നിധി റൂൾസിലെ 3എ, 23എ, 23ബി നിയമങ്ങൾ അനുസരിച്ച് ജില്ലയിൽ ലൈസൻസിനായി എ.ഡി.എച്ച്-4 അപേക്ഷ നൽകിയ ഈ സ്ഥാപനങ്ങളുടെ അപേക്ഷകൾ മതിയായ രേഖകൾ ഇല്ലാത്തതിനാലാണ് തള്ളിയത്. ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നതിനെതിരെ പൊലീസ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ആവശ്യമായ രേഖകൾ ഇല്ലാത്തതും ലൈസൻസ് പുതുക്കാത്തതുമായ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നത് സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിവെക്കുമെന്നും അതിജാഗ്രത പുലർത്തണമെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.