കിളികൊല്ലൂര്‍: ചാത്തിനാംകുളത്തെ ഫാത്തിമകുളത്തില് വിളവെടുക്കാനിരുന്ന മീനുകള്‍ ചത്തുപൊങ്ങി. ചാത്തിനാംകുളം എം.ഇ.എസ് സ്കൂളിന് സമീപമുള്ള കുളത്തിലെ മീനുകളാണ് കഴിഞ്ഞദിവസം ചത്തുപൊങ്ങിയത്. മീനുകള്‍ ചത്തുപൊങ്ങുകയും സമീപപ്രദേശമാകെ ദുര്ഗന്ധമാകുകയും ചെയ്തതോടെ നാട്ടുകാർ ആശങ്കയിലായി. തുടര്‍ന്ന് ഡിവിഷന് കൗണ്‍സിലര്‍ കൃഷ്ണേന്ദുവിനെയും ഫിഷറീസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയും ചെയ്തു.
മൂന്ന് വര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് നിക്ഷേപിച്ച മീനുകളായിരുന്നു കുളത്തിലുണ്ടായിരുന്നത്. കോവിഡും ലോക്ഡൗണും മറ്റ് കാരണങ്ങളാലും കുളത്തിലെ മീനിന്റെ വിളവെടുപ്പ് നടത്തിയിരുന്നില്ല. തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ വിളവെടുപ്പ് നടത്താനിരിക്കെയാണ് മീനുകള്‍ ചത്ത് പൊങ്ങിയത്.
ബുധനാഴ്ച രാത്രിയോടെ ചത്ത് പൊങ്ങുന്ന മീനുകളുടെ എണ്ണം വർധിക്കുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്തു.തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു. പവിത്ര, കിളികൊല്ലൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫിഷറീസ് വകുപ്പ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഫിഷറീസ് അധികൃതര്‍ കുളത്തിലെ വെള്ളത്തിന്റെ സാമ്പ്ള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. അതേസമയം, മീനുകള്‍ ചത്ത് പൊങ്ങിയ സംഭവത്തില്‍ ആശങ്ക വേണ്ടെന്നും കുളത്തിലെ വെള്ളം വറ്റിച്ച് കുളം ശുദ്ധീകരിക്കുന്ന ജോലികള്‍ ആരംഭിച്ചതായും മീനുകള്‍ ചത്തുപൊങ്ങാനുണ്ടായ കാര്യമെന്താണെന്ന് വെള്ളത്തിന്റെ പരിശോധനഫലം വന്നാേല പറയാനാകൂവെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പവിത്ര പറഞ്ഞു.
അതേസമയം മീനുകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാന്‍ കാരണം കുളത്തിലെ ഓക്സിജന്റെ ലഭ്യതക്കുറവാണെന്നാണ് ഫിഷറീസ് വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതെന്ന് കൗണ്‍സിലര്‍ കൃഷ്ണേന്ദു പറഞ്ഞു. മേയറുടെ നിര്‍ദേശപ്രകാരം കിളികൊല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.