പുനലൂർ- ചെങ്കോട്ട ലൈൻ വൈദ്യുതികരണത്തിൻറ ട്രയൽ റൺ നടത്തിയ എൻജിൻ (ഫയൽ ചിത്രം)
പുനലൂർ: വൈദ്യുതീകരണം പൂർത്തിയാക്കിയ ചെങ്കോട്ട-പുനലൂർ മലയോര ലൈനിൽ (ഘാട്ട് സെക്ഷൻ) വൈദ്യുതി എൻജിനിൽ ട്രെയിൻ ഓടിത്തുടങ്ങി. ഇതോടെ പുനലൂർ, ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ ലൈൻപൂർണമായി വൈദ്യുതീകരണത്തിലായി. പുനലൂർ-ചെങ്കോട്ട ലൈനിലെ എല്ലാ ട്രെയിനുകളും വൈദ്യുതി എൻജിനിൽ ഓടിക്കാൻ റെയിൽവേ തീരുമാനം ആയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.30ന് തിരുനെൽവേലിയിൽനിന്ന് പാലക്കാട്ടേക്കുള്ള പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16791) ആണ് ഈ റൂട്ടിൽ വൈദ്യുതി എൻജിനിൽ ആദ്യമായി ഓടിയ ട്രെയിൻ ഞായറാഴ്ച ഉച്ചക്ക് കൊല്ലത്തുനിന്ന് എഗ്മൂറിലേക്കുള്ള എക്സ്പ്രസും (ട്രെയിൻ നമ്പർ 16102) വൈദ്യുതി എർജിനിൽ ഓടും. മധുര- ഗുരുവായൂർ എക്സ്പ്രസും ഞായറാഴ്ച മുതൽ വൈദ്യുതി എൻജിനിലേക്ക് മാറും.
ഇതോടുകൂടി കൊല്ലം-ചെന്നൈ ലൈൻ പൂർണമായി വൈദ്യുതീകരണമായി. ഇതുവഴി കൂടുതൽ ട്രെയിനുകൾ വരാനും സാധ്യതയുണ്ട്. കൊല്ലത്തുനിന്ന് ചെന്നൈയിലേക്ക് ദൂരക്കുറവും തിരക്കും ഇല്ലാത്തതിനിൽ ഈ റൂട്ടിൽ കൂടുതൽ സർവിസ് തുടങ്ങിയേക്കും. പുനലൂർ-കൊല്ലം 44 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതീകരണം പൂർത്തിയാക്കി 2022 മാർച്ചിൽ വൈദ്യുതി എൻജിൻ ഓടി തുടങ്ങിയിരുന്നു. തുടർന്നാണ് 49 കിലോമീറ്റർ ദൂരം വരുന്ന പുനലൂർ-ചെങ്കോട്ട ലൈനുകളുടെ പണി ആരംഭിച്ചത്.
രണ്ടു വർഷം മുമ്പാണ് പുനലൂർ- ചെങ്കോട്ട ലൈൻ വൈദ്യുതികരണ ജോലികൾ ആരംഭിച്ചത്. മൂന്നുമാസം മുമ്പ് പൂർത്തിയാക്കി വൈദ്യുതി എൻജിനിൽ ട്രയൽ റൺ നടത്തി. 13ന് പരീക്ഷണ ഓട്ടവും നടത്തി സുരക്ഷിതത്വം ഉറപ്പാക്കിയതോടെയാണ് ഇതുവഴി പൂർണമായി വൈദ്യുതി എൻജിൻ ഓടിക്കാൻ റെയിൽവേ പച്ചക്കൊടി കാട്ടിയത്. ചെങ്കോട്ട സബ് സ്റ്റേഷനിൽ അടുത്തിടെ പൂർത്തീകരിച്ച് 110 കെ.വി. ട്രാങ്ഷർ സബ്സ്റ്റേഷനിൽ നിന്നാണ് ചെങ്കോട്ട-പുനലൂർ ലൈനിൽ ആവശ്യമായ വൈദ്യുതി എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.