കോട്ടയം: ഒമ്പതു മാസങ്ങൾക്കുശേഷം തിരുനക്കര പഴയ ബസ്സ്റ്റാൻഡ് വീണ്ടും പ്രവർത്തനക്ഷമമായി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതലാണ് ബസുകൾ പഴയ സ്റ്റാൻഡിൽ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കി തുടങ്ങിയത്. ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ കർശന നിർദേശത്തെ തുടർന്നാണ് കോട്ടയം നഗരസഭ അടിയന്തരമായി സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിച്ചത്. സ്റ്റാൻഡിനകത്ത് ‘ ബസുകൾ ഇവിടെ നിർത്തുക’, ബസ് സ്റ്റാൻഡ് എന്നും അറിയിച്ച് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ട്രാഫിക് പൊലീസും ഡ്യൂട്ടിയിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന സിറ്റിങ്ങിൽ ബുധനാഴ്ച മുതൽ തിരുനക്കര പഴയ ബസ്സ്റ്റാൻഡ് തുറന്നു നൽകുമെന്നായിരുന്നു ജില്ല ലീഗൽ സർവിസസ് അതോറിറ്റിയിൽ നഗരസഭ അറിയിച്ചിരുന്നത്. എന്നാൽ, അടിസ്ഥാന സൗകര്യം പ്രതികൂല കാലാവസ്ഥ മൂലം സജ്ജമാക്കിയില്ല എന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം കൂടി സാവകാശം അതോറിറ്റി നഗരസഭക്ക് നൽകുകയായിരുന്നു.
തുടർന്നാണ് വ്യാഴാഴ്ച രണ്ടു മുതൽ ബസുകൾ കടത്തിവിട്ട് തുടങ്ങിയത്. സ്റ്റാൻഡിലെ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബർ 13 മുതൽ സ്റ്റാൻഡിനുള്ളിൽ ബസുകൾ കയറുന്നത് നിർത്തിവെച്ചത്. ഇതിനുശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലാണ് നിർത്തി വന്നിരുന്നത്. ഇത് യാത്ര ദുരിതത്തിനൊപ്പം നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും സൃഷ്ടിച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ലീഗൽ സർവിസസ് സൊസൈറ്റി അടിയന്തരമായി ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.