കോട്ടയം: നഷ്ടത്തിൽനിന്ന് ലാഭത്തിലേക്ക് ഗിയറിട്ട് ജില്ലയിലെ മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകൾ. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം ഡിപ്പോകളാണ് പ്രവർത്തനലാഭത്തിലായത്. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 15 വരെയുള്ള കണക്കുകൾ വിലയിരുത്തി കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ വകുപ്പുതല റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനതലത്തിൽ 19 യൂനിറ്റുകളാണ് നഷ്ടത്തിൽനിന്ന് ലാഭത്തിലേക്ക് എത്തിയത്. നിലവിൽ സംസ്ഥാനത്തെ മൊത്തം 70 യൂനിറ്റുകൾ ലാഭത്തിലും 23 യൂനിറ്റുകൾ നഷ്ടത്തിലുമാണ്. ജില്ലയുടെ സമീപ ഡിപ്പോകളായ മല്ലപ്പള്ളി, റാന്നി എന്നിവയും നഷ്ടത്തിൽനിന്ന് ലാഭത്തിലേക്കെത്തി.
ജീവനക്കാരുടെ ശമ്പളം, ഡീസൽ അടക്കം മുഴുവൻ ചെലവുകളും കണക്കുകൂട്ടിയാണ് ഒരോ ഡിപ്പോയുടെയും സാമ്പത്തികസ്ഥിതി സംസ്ഥാനതലത്തിൽ വിലയിരുത്തിയത്. ജില്ല ഉൾപ്പെടുന്ന മധ്യമേഖലയിൽ 2.6 ശതമാനമാണ് പ്രവർത്തനലാഭം.
നഷ്ടത്തിലുള്ള സർവിസുകൾ പുനർക്രമീകരിച്ചതിനൊപ്പം കഴിഞ്ഞമാസങ്ങളിൽ യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നതുമാണ് ലാഭത്തിലെത്താൻ കാരണമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ഇത് തുടരാനാണ് ശ്രമമെന്നും ഇവർ പറഞ്ഞു.
കോട്ടയം, ചങ്ങനാശ്ശേരി ഡിപ്പോകൾ നഷ്ടത്തിലുള്ള സർവീസുകൾ പുനഃക്രമീകരിച്ചിരുന്നു. കോട്ടയത്ത് കുമളി റൂട്ടിലടക്കമായിരുന്നു മാറ്റങ്ങൾ. കോട്ടയത്ത് നിലവിൽ 74 സർവിസുകളാണുള്ളത്. എന്നാൽ, ജീവനക്കാരുടെ കുറവുമൂലം 70 എണ്ണം വരെയാണ് നടത്തുന്നത്. മുഴുവൻ സർവിസുകളും നടത്തിയാൽ വരുമാനം ഇനിയും ഉയരുമെന്ന് ഡിപ്പോ അധികൃതർ പറയുന്നു. കോട്ടയം ഡിപ്പോയിൽ കഴിഞ്ഞ രണ്ടാഴ്ച വരുമാനത്തിൽ രണ്ട് ലക്ഷത്തിന്റെ ശരാശരി വർധനവാണുണ്ടായിരിക്കുന്നത്. ഓണക്കാലത്തും വരുമാനത്തിൽ വലിയ വർധനവുണ്ടായി. ഓണാവധിക്ക് തുടക്കമായ ദിവസങ്ങളിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. വിദ്യാർഥികളടക്കം നൂറുകണക്കിനു പേരാണ് വീടെത്താൻ കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചത്. ഓണാവധി അവസാനിച്ച ബുധനാഴ്ചയും ചൊവ്വാഴ്ച രാത്രിയും ബസുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
കോട്ടയം: ഇടവേളക്കുശേഷം വീണ്ടും കാവാലം സ്റ്റേ സർവിസ്. കോട്ടയത്തുനിന്നും ചങ്ങനാശ്ശേരിയിൽനിന്നും വ്യാഴാഴ്ച മുതൽ സർവിസിന് തുടക്കമാകും. രാത്രി ഒമ്പതിന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ബസ്, പിറ്റേന്ന് രാവിലെ 5.30ന് അവിടെ നിന്ന് മടങ്ങും. ചങ്ങനാശ്ശേരി ബസിന്റെ സമയക്രമത്തിൽ വ്യാഴാഴ്ച രാവിലെയോടെയാകും തീരുമാനം. ബസ് ജീവനക്കാർക്ക് രാത്രി തങ്ങാനുള്ള സൗകര്യം പഞ്ചായത്തും നാട്ടുകാരും ചേർന്ന് ഒരുക്കിയിട്ടുണ്ട്
കോട്ടയത്തുനിന്നുള്ള ബസ് കുറിച്ചിയിൽനിന്ന് തിരിഞ്ഞ്, കൈനടി വഴി കാവാലത്തെത്തും. ചങ്ങനാശ്ശേരിയിൽനിന്നുള്ള ബസ് തുരുത്തി വഴിയാകും സർവിസ് നടത്തുക.
നേരത്തെ സ്റ്റേ സർവിസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. രാത്രിയിൽ കാവാലത്തേക്ക് ബസില്ലാത്തത് സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. പലരും വലിയ തുക മുടക്കി ഓട്ടോയെ ആശ്രയിച്ചായിരുന്നു യാത്ര. കർഷകരടക്കമുള്ള സാധാരണക്കാർക്ക് പുലർച്ചെ നഗരങ്ങളിലേക്ക് എത്താൻ മാർഗങ്ങളുണ്ടായിരുന്നില്ല. ഇതോടെയാണ് സ്റ്റേ സർവിസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായത്.
കെ.എസ്.ആർ.ടി.സിക്കും സ്റ്റേ സർവിസ് നേട്ടമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വൈകുന്നേരമുള്ള കാവാലം സർവിസുകൾക്ക് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും മടക്കയാത്രയിൽ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. സ്റ്റേ സർവിസ് വരുന്നതോടെ ഈ സ്ഥിതി മാറിയേക്കും. ഈ ബസുകൾ പുലർച്ചെ മടങ്ങുമ്പോൾ വലിയതോതിൽ യാത്രക്കാരുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്ഥിരം സർവിസ് ആരംഭിക്കുന്നതോടെ ഇപ്പോൾ ഇരുചക്രവാഹനങ്ങളെ അശ്രയിക്കുന്നവരിൽ ഒരുവിഭാഗം കൂടി യാത്രക്കാരായി എത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.