കോട്ടയം: നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുഴയെറിയാൻ ഇത്തവണ കോട്ടയത്തുനിന്ന് മൂന്നു ചുണ്ടൻ വള്ളം മാത്രം. കുമരകം ബോട്ട് ക്ലബും കുമരകം ടൗൺ ബോട്ട് ക്ലബും ചങ്ങനാശ്ശേരി ബോട്ട് ക്ലബുമാണ് ജലമേളയിൽ പങ്കെടുക്കുന്നത്. ചങ്ങനാശ്ശേരി ബോട്ട് ക്ലബിന് കന്നി മത്സരമാണ്. കഴിഞ്ഞതവണ അഞ്ച് ചുണ്ടൻ വള്ളമാണ് ജില്ലയിൽനിന്ന് മത്സരിച്ചത്. ഇതിൽ വേമ്പനാട് ബോട്ട് ക്ലബും സമുദ്രയും എൻ.സി.ഡി.സിയും സാമ്പത്തിക പ്രതിസന്ധി മൂലം പങ്കെടുക്കുന്നില്ല. ആഗസ്റ്റ് 10നാണ് നെഹ്റു ട്രോഫി വള്ളംകളി.
ചെലവ് ചുരുക്കലിന്റെ ഭാഗമായി കുമരകം ടൗൺ ബോട്ട് ക്ലബ് ബോയ നിർമിച്ചാണ് പരിശീലനം നടത്തുന്നത്. പ്ലാസ്റ്റിക് ജാറുകളും തടിപ്പലകകളും ഉപയോഗിച്ചാണ് ബോയ നിർമിച്ചത്. ചുണ്ടൻവള്ളം 20 ദിവസത്തേക്ക് വാടകക്ക് എടുത്താണ് സാധാരണ പരിശീലനം നടത്താറുള്ളത്. ഇതിന് ആറുലക്ഷംവരെ ചെലവുണ്ട്. ഈ ചെലവ് ഒഴിവാക്കാനാണ് ബോയയിൽ പിശീലനം. ബോയ നിർമിക്കാൻ രണ്ടുലക്ഷം രൂപയേ ചെലവുള്ളൂ. ടൗൺ ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിലാണ് നെഹ്റു ട്രോഫിയിൽ മത്സരിക്കുന്നത്. പരിശീലനം തിങ്കളാഴ്ച തുടങ്ങി. രാവിലെ ബോയയിൽ കോട്ടത്തോട്ടിലും ഉച്ചക്കുശേഷം മുത്തേരിമടയിൽ ചുണ്ടനിലുമാണ് പരിശീലനം.
കഴിഞ്ഞതവണ തലനാരിഴക്ക് നഷ്ടപ്പെട്ട കപ്പ് ഇത്തവണ സ്വന്തമാക്കാനുറച്ച് പ്രഫഷനൽ കോച്ചിന്റെ സഹായത്തോടെയാണ് ടൗൺ ബോട്ട് ക്ലബ് ഇറങ്ങിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള പ്രഫഷനൽ തുഴച്ചിലുകാരുൾപ്പെടെ 115 പേരാണ് ടീമിലുള്ളത്. ആറുതവണ ജേതാക്കളായ ക്ലബ് കഴിഞ്ഞതവണ രണ്ടാം സ്ഥാനമായിരുന്നു നേടിയത്. 2010ലാണ് അവസാനമായി കപ്പ് നേടിയത്. പിന്നീട് രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് നിൽപ്. സുനീഷ് സന്തിക്കണ്ണത്തറയാണ് ക്യാപ്റ്റൻ. കെ. മിഥുനാണ് പ്രസിഡന്റ്. രാജേഷ് കെ. തോമസ് സെക്രട്ടറിയും. കുമരകം ബോട്ട് ക്ലബ് 27ന് വെച്ചൂർക്കായലിൽ പരിശീലനം തുടങ്ങും. 115 തുഴച്ചിലുകാരാണുള്ളത്. വെച്ചൂർ എസ്.എൻ.ഡി.പി ഹാളിലാണ് ക്യാമ്പ്. ബോയയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മേൽപാടം ചുണ്ടനിലാണ് ക്ലബ് മത്സരിക്കുന്നത്. ചൂരത്തറ കുഞ്ഞുമോനാണ് ക്യാപ്റ്റൻ. സുകുമാരൻ താമരശ്ശേരിയാണ് ക്ലബ് പ്രസിഡന്റ്. ശ്രീകാന്ത് പുത്തൻപറമ്പ് സെക്രട്ടറിയും. ചങ്ങനാശ്ശേരി മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ബോട്ട് ക്ലബ് വലിയ ദിവാൻജി ചുണ്ടൻവള്ളത്തിലാണ് മത്സരത്തിനിറങ്ങുക. കിടങ്ങറ പള്ളിയോടു ചേർന്ന് ആറ്റിൽ തിങ്കളാഴ്ച പരിശീലനം ആരംഭിച്ചു. ജേക്കബ് ജോബാണ് ക്ലബ് പ്രസിഡന്റ്. വിനു ജോബ് ജനറൽ സെക്രട്ടറിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.