കോട്ടയം: നഗരമധ്യത്തിലെ രാജധാനി ഹോട്ടൽ കെട്ടിടത്തിൽനിന്ന് അടർന്നുവീണത് ജനലിനുമുകളിൽ ആർച്ച് രൂപത്തിൽ നിർമിച്ച കോൺക്രീട്ട് സ്ലാബ്. കെട്ടിടം മനോഹരമാക്കുന്നതിന്റെ ഭാഗമായി പല തരം നിർമിതികൾ പലപ്പോഴായി കെട്ടിടത്തിൽ നടത്തിയിരുന്നു. ഇതിലൊന്നാണ് ലോട്ടറിക്കടയിലെ ജീവനക്കാരനായ ജിനോ കെ. എബ്രഹാമിന്റെ ജീവനെടുത്തത്.
നഗരസഭയുടെ തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടത്തിലാണ് രാജധാനി ഹോട്ടൽ പ്രവർത്തിക്കുന്നത്.
1973ൽ നിർമിച്ച കെട്ടിടം പലതവണയായി അറ്റകുറ്റപ്പണി നടത്തി നവീകരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ഈ കെട്ടിടം പൊളിക്കലിൽനിന്ന് ഒഴിവാക്കിയത്. ബാക്കി മൂന്ന് കെട്ടിടങ്ങളാണ് ബലക്ഷയം ചൂണ്ടിക്കാട്ടി പൊളിക്കുന്നത്. പൊളിക്കാൻ കൊല്ലം ആസ്ഥാനമായ കമ്പനി ലേലം പിടിച്ചിട്ടുണ്ട്. ഇതിനിടെയാണ് അപകടം നടന്നത്. പൊളിക്കാനുള്ള ഊട്ടി ലോഡ്ജിനോട് ചേർന്നാണ് രാജധാനി കെട്ടിടം. ഈ കെട്ടിടത്തിന്റെ ഭാഗമാണ് മരിച്ച ജിനോ കെ. എബ്രഹാം ജോലി ചെയ്യുന്ന മീനാക്ഷി ലക്കി സെന്റർ. അതുകൊണ്ടുതന്നെ ഈ കട പൊളിക്കുന്നവയിൽ ഉൾപ്പെട്ടിട്ടില്ല.
കെട്ടിടത്തിലെ കൂട്ടിച്ചേർക്കലുകൾക്കും നവീകരണങ്ങൾക്കുമെതിരെ നേരത്തേതന്നെ ആക്ഷേപമുയർന്നിരുന്നു. നഗരസഭയുടെ കെട്ടിടത്തിലെ അശാസ്ത്രീയ നവീകരണങ്ങൾ ഒരു ജീവൻ അപഹരിച്ചതിന് നഗരസഭ അധികൃതരും മറുപടി പറയേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.