സ്പെഷല്‍ വോട്ടര്‍മാരുടെ സഹായത്തിന് വിഡിയോ

കോട്ടയം: കോവിഡ് ചികിത്സയിലും ക്വാറൻറീനിലും കഴിയുന്നവര്‍ക്ക് സ്പെഷല്‍ തപാല്‍ വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കുന്നതിനായി ജില്ല െതരഞ്ഞെടുപ്പ് വിഭാഗം വിഡിയോ പുറത്തിറക്കി. കലക്ടര്‍ എം. അഞ്ജനയുടെ ഫേസ്ബുക്ക് പേജില്‍(www.facebook.com/collectorkottayam) പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയില്‍ വോട്ടിങ് പ്രക്രിയ ഘട്ടംഘട്ടമായി വിശദീകരിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയിലും ക്വാറൻറീനിലും കഴിയുന്ന അര്‍ഹരായ എല്ലാവര്‍ക്കും വോട്ടുചെയ്യുന്നതിന് അവസരമൊരുക്കുന്നതിന് ലക്ഷ്യമിട്ടാണ് വിഡിയോ തയാറാക്കിയതെന്ന് കലക്ടര്‍ പറഞ്ഞു. ജില്ല മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണാണ് സ്ക്രിപ്റ്റ് ഒരുക്കിയത്.

വിവരങ്ങള്‍ ഒന്നിലധികംതവണ ശേഖരിക്കും

കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറൻറീനിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരമൊക്കുന്നതിനുള്ള നടപടി ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതിനായി കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സെല്ലില്‍നിന്ന് ആരോഗ്യവകുപ്പില്‍നിന്ന് അതത് വരണാധികാരികളുടെ ഓഫിസുകളില്‍നിന്ന് വോട്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും.

ചികിത്സയിലും ക്വാറൻറീനിലുമുള്ളവര്‍ തങ്ങളുടെ തദ്ദേശ സ്ഥാപനത്തിെൻറ പേര്, വാര്‍ഡ്, പോളിങ് സ്‌റ്റേഷന്‍, ക്രമനമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ഒരാള്‍ക്കുപോലും വോട്ടുചെയ്യുന്നതിനുള്ള അവസരം നഷ്ടമാകാതിരിക്കുന്നതിനായാണ് ഈ വിഭാഗത്തിലുള്ളവരെ കണ്ടെത്തുന്നതിനും വിവരശേഖരണത്തിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കലക്ടര്‍ എം. അഞ്ജന പറഞ്ഞു.

പരിശീലനം ഇന്ന്

കോട്ടയം: കോവിഡ് ബാധിതര്‍ക്കും ക്വാറൻറീനിലുള്ളവര്‍ക്കും സ്പെഷല്‍ തപാല്‍ വോട്ട് എത്തിച്ച് വോട്ടുചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി രൂപവത്കരിച്ച സ്പെഷല്‍ പോളിങ് ടീമിലെ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി തിങ്കളാഴ്ച രാവിലെ 10 മുതല്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. ജില്ലതല നോഡല്‍ ഓഫിസറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ നേതൃത്വം നല്‍കും. 168 വീതം സ്പെഷല്‍ പോളിങ് ഓഫിസര്‍മാരെയും സ്പെഷല്‍ പോളിങ് അസിസ്റ്റൻറുമാരെയും റിസര്‍വ് ജീവനക്കാരെയുമാണ് ഈ വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.