ഖാൻ കാവിലിനെ ജന്മനാട് അനുസ്മരിച്ചു

നടുവണ്ണൂർ: അനശ്വര പ്രതിഭ ഖാൻ കാവിലിനെ ജന്മനാട് അനുസ്മരിച്ചു. നാടകകൃത്ത്, നടൻ, സംവിധായകൻ, ഗാനരചയിതാവ്, പ്രഭാഷകൻ, റേഡിയോ അവതാരകൻ തുടങ്ങിയ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്ന ഖാൻ കാവിലിന്റെ ഇരുപത്തഞ്ചാം ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഖാൻ കാവിലിന്റെ ഓർമദിനത്തിൽ നാട്ടുകാരും സ്നേഹിതരും ബന്ധുക്കളും അദ്ദേഹത്തിന്റെ വീട്ടിൽ ഒത്തുചേർന്നു. ശുഭരാത്രി ആശംസകളോടെ, ഖാൻ എന്നപേരിൽ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്താണ് ഖാൻ കാവിൽ ഗ്രന്ഥാലയം കാവുന്തറ, കാസ്ക കാവിൽ, ഖാൻ സുഹൃദ് സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ പരിപാടിയുടെ ഭാഗമായി എം.എൽ.എ അഡ്വ. കെ.എം. സച്ചിൻദേവ് സ്‌മൃതി വൃക്ഷം നട്ടു. അദ്ദേഹത്തിന്റെ വീട്ടിലേക്കു സ്‌മൃതിയാത്ര നടത്തി. അനുസ്മരണ പരിപാടി ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടിവ് എം. പുഷ്പ ഉദ്ഘാടനം ചെയ്തു. ആകാശവാണി അവതാരകൻ ആർ. കനകാംബരൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീജിത്ത് ശ്രീവിഹാർ രചനയും ജോബി മാത്യു സംവിധാനവും നിർവഹിച്ച് സൗണ്ട്സ് റേഡിയോ നിർമിച്ച 'ഖാൻ കാലത്തിന്റെ ശബ്ദം' എന്ന ഡോക്യു ഫിക്ഷന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ നിർവഹിച്ചു. പ്രദേശത്തെ മികച്ച റേഡിയോ ശ്രോതാവായ തയ്യുള്ളതിൽ രാഘവനെ ആദരിച്ചു. പ്രദീപ് കുമാർ കാവുന്തറ, ടി.എം. ശശി, പ്രേംകുമാർ വടകര, കരിവെള്ളൂർ മുരളി, മുഹമ്മദ് പേരാമ്പ്ര, സുരേഷ് മേപ്പയൂർ, ഇബ്രാഹിം തിക്കോടി, കാവിൽ പി. മാധവൻ, സി. ബാലൻ, സാജിദ് നടുവണ്ണൂർ, മനോജ് കുമാർ ചീക്കിലോട്, കെ.എം. സൂപ്പി മാസ്റ്റർ, മേപ്പയൂർ ബാലൻ, അമൃതകുമാർ കൊയിലാണ്ടി, ഒ.എം. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. സി.കെ. ബാലകൃഷ്ണൻ സ്വാഗതവും ഒ. മനോജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.