കനാൽ തകർന്ന് ജലപ്രവാഹം: വീടുകൾ ഇനിയും വാസയോഗ്യമായില്ല

കുറ്റ്യാടി: കുറ്റ്യാടി വലതുകര മെയിൻകനാൽ തകർന്ന് ഒഴുകിയെത്തിയ കല്ലും മണ്ണും നിറഞ്ഞ വീടുകൾ ഇനിയും വാസയോഗ്യമായില്ല. മരുതോങ്കര മുണ്ടക്കുറ്റി കാരങ്കോട്ട് സജീവൻ, കുറ്റിയിൽ ഉമേഷ് എന്നിവരുടെ വീടുകൾ അടച്ച നിലയിലാണ്. സജീവന്റെ വീടിന്റെ അകത്ത് അരയോളം വെള്ളം കയറിയിരുന്നതായി പറഞ്ഞു. ശുചിമുറി വാതിൽ തകർന്നു. ചുമരിന് വിള്ളൽ വീണു. കിണർ കല്ലും മണ്ണും വീണ് നികന്നു. മുറ്റവും പറമ്പും ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീട്ടിലേക്ക് പ്രവേശിക്കാനാവുന്നില്ല. ചളി ഉണങ്ങിയാലേ മണ്ണു നീക്കാൻ കഴിയൂ എന്നാണ്അധികൃതർ പറയുന്നത്. ചൊവ്വാഴ്ച രണ്ടു മണ്ണുമാന്തിയും ടിപ്പറുകളും ഉപയോഗിച്ച് മണ്ണു നീക്കിയിട്ടും പൂർത്തിയാക്കാനായില്ല. കിണറും ശുദ്ധിയാക്കണം. കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ കെ.സി മുക്കിൽ ഇവരുടെ താമസ സ്ഥലത്തിനു മുകളിൽ 30 ഉയരത്തിൽനിന്നാണ് വെള്ളം ഇരച്ചെത്തിയത്. കുടുംബം ജീവനും കൊണ്ട് ഇറങ്ങിയോടുകയായിരുന്നു. ഗൃഹോപകരണങ്ങളടക്കം ഒഴുകിപ്പോയി. ഇപ്പോൾ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച വില്ലേജ് ഓഫിസറും ഡെപ്യൂട്ടി തഹസിൽദാറും സ്ഥലം സന്ദർശിച്ചു. മണ്ണ് ഉണങ്ങിയിട്ടേ നീക്കംചെയ്യാൻ കഴിയൂ എന്ന് പറഞ്ഞു. കുറ്റിയിൽ ഉമേശിന്റെ വീട്ടുമുറ്റത്തും പറമ്പിലും മണ്ണും കല്ലും അടിഞ്ഞുകിടപ്പാണ്. കുടുംബം വീട് പൂട്ടി പോയതായിരുന്നു. കല്ലും മണ്ണും പതിച്ച് റോഡും അലങ്കോലപ്പെട്ടുകിടപ്പാണ്. ഓവുകൾ അടഞ്ഞതിനാൽ ഒഴുകിയെത്തിയ വെള്ളം കെട്ടിക്കിടക്കുന്നു. സംഭവ ദിവസം റോഡ് പുഴസമാനമായിരുന്നു. കോടികൾ ചെലവഴിച്ച് റബറൈസ് ചെയ്ത റോഡാണിത്. പൊതുമരാമത്ത് വകുപ്പുകാർ ഇങ്ങോട്ട് ഇതുവരെ വന്നിട്ടില്ലെന്ന് പരിസര വാസികൾ പറഞ്ഞു. ഫോേേട്ടാ: കെ.ടി.ഡി 2 മെയിൻ കനാൽ തകർന്ന് ഒഴുകിയെത്തിയ മണ്ണും കല്ലും നീക്കാതെകിടക്കുന്ന കാരങ്കോട്ട് സജീവന്റെ വീട്ടുമുറ്റം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.