ഫറോക്ക് ടൗണിനടുത്ത് വീടുകളിൽ കവർച്ച; ബൈക്കും സ്വർണാഭരണവും കവർന്നു

ഫറോക്ക്: ചെനപ്പറമ്പ് പ്രദേശത്ത് രണ്ട് വീടുകളിൽ ചൊവ്വാഴ്ച പുലർച്ചെ കവർച്ച നടന്നു. സി.വൈ.ഒക്ക് സമീപം കോട്ടായി ഗണേശന്റെ വീടിന്റെ മുറ്റത്ത് നിർത്തിയിരുന്ന സ്കൂട്ടർ മോഷണം പോയി. പൂട്ടിയിരുന്ന ഗേറ്റ് ചാടിക്കടന്നാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. വീടിന്റെ സമീപത്തു വെച്ചിരുന്ന കോണി ഉപയോഗിച്ച് ഒന്നാം നിലയിൽ കയറി മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മുറികൾ തുറക്കാനും ശ്രമംനടന്നിട്ടുണ്ട്. ഗൃഹനാഥൻ ഉണർന്ന് ലൈറ്റിട്ടപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. കിളിയൻകണ്ടി സതീശിന്റെ വീട്ടിലും കവർച്ച നടന്നു. റോഡരികിലെ ഇരുനില വീടിന്റെ മുകളിലെ നിലയിലുള്ള മുറിയുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഈ സമയം വീട്ടിൽ ആളില്ലായിരുന്നു. മൂന്ന് പവൻ സ്വർണാഭരണങ്ങളും എ.ടി.എം കാർഡുമാണ് നഷ്ടപ്പെട്ടത്. എ.ടി.എം കാർഡ് ഉപയോഗിച്ച് മോഷ്ടാക്കൾ 5000 രൂപ പിൻവലിച്ചതായി സതീശിന് സന്ദേശം ലഭിച്ചപ്പോഴാണ് കളവുനടന്ന വിവരം അറിയുന്നത്. താമസക്കാർ വീടുപൂട്ടി ബംഗളൂരുവിൽ പോയതായിരുന്നു. ഈ സന്ദർഭം നോക്കിയാണ് കവർച്ച നടത്തിയത്. ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.