കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗവും വിൽപനയുമായി ബന്ധപ്പെട്ട് നഗരപരിധിയിൽ ഈ വർഷം 1716 കേസ്. ജൂലൈയിൽ മാത്രം 333 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്. ഇത്രയും കേസുകളിൽ 52.5 കിലോഗ്രാം കഞ്ചാവ്, 1757 ഗ്രാം എം.ഡി.എം.എ, ഹഷീഷ് ഓയിൽ, കൊക്കെയിൻ, എൽ.എസ്.ഡി സ്റ്റാമ്പ്, ലഹരിഗുളികകൾ എന്നിവയാണ് പിടികൂടിയത്.
ലഹരികേസുകളിൽ ഉൾപ്പെട്ട് കോടതികളുടെ കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങുന്നവർ സംസ്ഥാനത്തികത്തോ പുറത്തോ വ്യവസ്ഥകൾ ലംഘിച്ച് കുറ്റകൃത്യങ്ങളിലുപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കോടതിക്ക് റിപ്പോർട്ട് നൽകി ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും. ഇതുപ്രകാരമാണ് പുളിക്കൽ സ്വദേശി ഷൈജുവിനെതിരെ നടപടി സ്വീകരിച്ചത്. വെള്ളയിൽ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി കഴിഞ്ഞദിവസം ഇയാളുടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു.
മയക്കുമരുന്ന് കേസുകളിലുൾപ്പെട്ട മറ്റ് 10 പേർക്കെതിരെയും റിപ്പോർട്ട് തയാറാക്കിവരുകയാണെന്നും ഉടൻ ആഭ്യന്തരവകുപ്പിന് സമർപ്പിക്കുമെന്നും സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ അറിയിച്ചു.
മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ കീഴിൽ ഇരുപതോളം പൊലീസുദ്യോഗസ്ഥരുടെ സ്പെഷൽ സ്ക്വാഡും സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷിന്റെ കീഴിൽ രഹസ്യാന്വേഷണ വിഭാഗവും ഡ്രോൺ കാമറ ടീമും രംഗത്തുണ്ട്. സമൂഹമാധ്യമങ്ങൾ വഴി ബന്ധം സ്ഥാപിച്ച് മയക്കുമരുന്ന് കൈമാറുകയും ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയും ചെയ്യുന്നത് കണ്ടെത്താൻ സൈബർ പൊലീസിന്റെ സഹായത്താടെയുള്ള നിരീക്ഷണവും നടക്കുന്നു.
സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിതരണം നടക്കുന്നതായി വിവരങ്ങളുള്ളതിനാൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ് (എസ്.പി.ജി), പി.ടി.എ എന്നിവരുടെ സഹായത്താൽ മഫ്തി പൊലീസും രംഗത്തുണ്ട്. നഗരപരിധിയിൽ ലഹരി കേന്ദ്രങ്ങളായി 120 ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടെന്നും ഇവിടങ്ങളിൽ സ്ഥിരമായി പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.