വടകര: മണിയൂരിന്റ നെല്ലറയായ ചെരണ്ടത്തൂർ ചിറയിലെ മൺവരമ്പുകൾ കയർഭൂവസ്ത്രമണിയുന്നു. അപ്രതീക്ഷിത മഴയിൽ ചെരണ്ടത്തൂർ ചിറയിലെ വിള കൊയ്യാനായ പാടങ്ങളിൽ വെള്ളം കയറി കർഷകർക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്. വയലേലകൾക്ക് സുരക്ഷയൊരുക്കുന്നത് ചെറിയ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
മണിയൂരിലെ പ്രധാന ജലസ്രോതസ്സുകൂടിയാണ് ചെരണ്ടത്തൂർ ചിറ. നെല്ലറക്ക് ആവശ്യമായ സുരക്ഷിതത്വം ലഭിക്കാതെ വർഷം കഴിയുന്തോറും നെൽകൃഷിയിൽനിന്ന് കർഷകർ പിന്നോട്ടുപോകുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വരമ്പുകൾക്ക് സംരക്ഷണവലയം തീർക്കുന്നത്.
ഏകദേശം 2000 മീറ്റർ മൺവരമ്പിന് പൂർണമായും കയർഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യം. 28,79,634 രൂപ ചെലവിൽ 4044 തൊഴിൽദിനങ്ങൾ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
മൈനർ ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് ബണ്ട് ഉയർത്തിയഭാഗത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ജില്ലയിലെ പ്രധാന നെല്ലുൽപാദനകേന്ദ്രം കൂടിയാണ് ചെരണ്ടത്തൂർ ചിറ. ചിറയുടെ തനിമ ഒട്ടുംചോരാതെ പ്രകൃതിസൗഹൃദ പരമായാണ് വരമ്പുകൾ ഒരുങ്ങുന്നത്. മൺവരമ്പിലെ മണ്ണൊലിപ്പ് തടയുന്നതിനോടൊപ്പം മണിയൂരിന്റെ പ്രാദേശിക ടൂറിസ സാധ്യതക്കും പ്രവൃത്തി വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.