കോണ്‍ഗ്രസ് മെമ്പര്‍ഷിപ് കാമ്പയിന്റെ ജില്ലതല ഉദ്ഘാടനം 52 വര്‍ഷക്കാലം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമില്ലാതിരുന്നിട്ടും കോണ്‍ഗ്രസുകാരനായി നിലകൊണ്ട എം.സി. കൃഷ്ണന് എടക്കാട്ടെ വസതിയില്‍ വെച്ച് അംഗത്വം നല്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി നിര്‍വഹിക്കുന്നു
കോഴിക്കോട്: അരനൂറ്റാണ്ട് കാത്തിരുന്ന ശേഷം കെ.പി.സി.സി പ്രസിഡന്റ് നേരിട്ടെത്തി കൃഷ്ണേട്ടന് കോൺഗ്രസ് മെംബർഷിപ് നൽകി. ഏറെക്കാലം സസ്പെന്‍ഷനിലായിട്ടും കോണ്‍ഗ്രസിനോടുള്ള ഇഷ്ടം വിടാതെ മറ്റൊരു പാര്‍ട്ടിയിലും അംഗത്വമെടുക്കാതെ ജീവിച്ച എടക്കാട്ടെ എം.സി. കൃഷ്ണനെയാണ് 52 വര്‍ഷത്തിനു ശേഷം പാര്‍ട്ടി ആദരിച്ചത്.
ഒരു വര്‍ഷം മുമ്പ് 94ാം വയസ്സിലാണ് കൃഷ്ണൻ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചത്. ഞായറാഴ്ച പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേതാക്കൾ കൂട്ടമായി വീട്ടിലെത്തി അംഗത്വം പുതുക്കി നൽകുകയായിരുന്നു. അംഗത്വം നൽകുന്നതിന്റെ മേഖലതല ഉദ്ഘാടനംതന്നെയായി പരിപാടി മാറി.
1970 ഏപ്രിലില്‍ എടക്കാട് ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റാവും മുമ്പ് സംഘത്തിലുണ്ടായ ആരോപണവുമായ് ബന്ധപ്പെട്ടാണ് കൃഷ്ണനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത്. കുറ്റക്കാരനല്ലെന്ന് പിന്നീട് കോടതി കണ്ടെത്തിയെങ്കിലും പാര്‍ട്ടി പുനഃപ്രവേശനം വൈകി. തന്റെ ആത്മകഥയായ 'മങ്ങാത്ത ഓര്‍മകള്‍' അദ്ദേഹം നേതാക്കള്‍ക്ക് കൈമാറി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു.
എം.കെ. രാഘവന് എം.പി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ. എബ്രഹാം, ആര്യാടന് ഷൗക്കത്ത്, അഡ്വ. കെ. ജയന്ത്, ആലിപ്പറ്റ ജമീല, പി.എ. സലീം, കെ.സി. അബു, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, അഡ്വ. വിദ്യാ ബാലകൃഷ്ണന്, അഡ്വ. എം.രാജൻ, കെ. രാമചന്ദ്രന്, സത്യന് കടിയങ്ങാട്, കെ.സി. ശോഭിത, ഷെറില്‍ ബാബു എന്നിവരും വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.