ചാലിയം: കടലുണ്ടി പഞ്ചായത്ത് നാലാം വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിയുടെ പത്രിക, തള്ളപ്പെടാൻ തക്കവിധം തയാറാക്കിയതാണെന്ന് ആരോപണം. എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥി മത്സരിക്കുന്ന വാർഡ് നാല് എന്നതിന് പകരം വനിത പട്ടികജാതി സംവരണ വാർഡായ ഏഴ് എന്ന് രേഖപ്പെടുത്തിയതാണ് പത്രിക തള്ളാനിടയാക്കിയത്. ഇദ്ദേഹം താമസിക്കുന്ന വാർഡും മത്സരിക്കുന്ന വാർഡും, തിരക്കിൽ പരസ്പരം മാറിയെഴുതിയതാണെന്നും ദുരൂഹതകളൊന്നുമില്ലെന്നുമാണ് എൻ.ഡി.എയുടെ വിശദീകരണം.
വാർഡിൽ കോ-ലീ-ബി സഖ്യമാണെന്ന് നേരത്തെതന്നെ ചൂണ്ടിക്കാട്ടിയതിന് തെളിവാണ്, ഡമ്മിയെപ്പോലും നിശ്ചയിക്കാതെ തികച്ചും അസാധാരണ തെറ്റ് വരുത്തി പത്രിക തള്ളാൻ കളമൊരുക്കിയതെന്ന് ഇടത് മുന്നണി പ്രവർത്തകർ ആരോപിച്ചു. കരുത്തനായ സ്ഥാനാർഥിയെയാണ് തങ്ങൾ നാലാം വാർഡിലേക്ക് മത്സരിപ്പിക്കുന്നത്.
കോവിഡ് സെൽ ഇൻ ചാർജായി മാർച്ച് മുതൽ പഞ്ചായത്തിെൻറ മുക്കുമൂലകളിൽ രാപ്പകൽ ഭേദമന്യേ നിറഞ്ഞുനിൽക്കുന്ന ശാക്കിർ എങ്ങാട്ടിലാണ് ഇടത് സ്ഥാനാർഥി. മുഴുവൻ ജനങ്ങളുടെയും ജില്ല ഭരണകൂടത്തിെൻറയും പ്രശംസയേറ്റുവാങ്ങിയ വ്യക്തിയെ തോൽപിക്കാൻ യു.ഡി.എഫ് -ബി.ജെ.പി കൂട്ടിന് കഴിയുമെന്നത് വ്യാമോഹം മാത്രമാണെന്ന് ഇടത് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ തവണ എൽ.ഡി.എഫ് ജയിച്ച വാർഡിൽ ബി.ജെ.പിക്ക് 245 വോട്ട് കിട്ടിയിരുന്നു. നാലാം വാർഡിൽ എൻ.ഡി.എ സഹായത്തിന് 14-ാം വാർഡിൽ തിരിച്ചുനൽകി എൻ.ഡി.എ അംഗത്തെ ജയിപ്പിക്കാനാണ് ശ്രമമെന്ന് ഇടത് പ്രവർത്തകർ ആരോപിക്കുന്നു.
അതേസമയം, കോ-ലീ-ബി ആരോപണം സി.പി.എമ്മിെൻറ സ്ഥിരം നമ്പറാണെന്നും ബി.ജെ.പി സഹായമില്ലാതെ തന്നെ നാലാം വാർഡിൽ തങ്ങളുടെ സ്ഥാനാർഥി പാണ്ടികശാല അബ്ദുറസാഖിെൻറ വിജയം സുനിശ്ചിതമാണെന്നും യു.ഡി.എഫ് കൺവീനർ പി.ടി. സേതുമാധവൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.