കോഴിക്കോട്: വില കുത്തനെ ഇടിഞ്ഞതോെട നാളികേര കർഷകർ പ്രതിസന്ധിയിൽ. ശനിയാഴ്ച കോഴിക്കോട്ടെ വിവിധയിടങ്ങളിൽ കിലോ നാളികേരത്തിന് 31 രൂപയാണ് വില. കഴിഞ്ഞ വർഷം ഈ സീസണിൽ 42 രൂപവരെ ലഭിച്ചിരുന്നു. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വില വീണ്ടും ഉയർന്ന് 45വരെ എത്തിയിരുന്നു. പിന്നീടാണ് ഒന്നും രണ്ടും രൂപവെച്ച് കുറഞ്ഞ് താഴ്ന്നത്. നാളികേരം കുറവുള്ള മാസമാണ് നവംബർ, ഡിസംബർ എന്നതിനാൽ ഇപ്പോൾ നല്ല വില ലഭിക്കേണ്ടതാണ്. അപ്പോഴാണ് കർഷകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വില ഗണ്യമായി കുറഞ്ഞത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാളികേര കർഷകരുള്ള ജില്ലയാണ് കോഴിക്കോട്. ഇതര സംസ്ഥാനങ്ങളിലേക്കുള്ള നാളികേര കയറ്റുമതി കുറഞ്ഞതാണ് വില കുറയാനുള്ള പ്രധാന കാരണം. കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ ഒട്ടുമിക്ക നാളികേര സംസ്കരണ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ കേരളത്തിൽനിന്നുള്ള നാളികേരം ഏറ്റെടുക്കുന്നത് വ്യാപാരികൾ ഏറക്കുെറ നിർത്തിവെച്ചു. ഇതാണ് തിരിച്ചടിയായത്.
മതിയായ കായ്ഫലം ലഭിക്കാതിരിക്കൽ, കർഷക തൊഴിലാളികളുടെ കൂലിവർധന, തെങ്ങുകളുടെ കൂമ്പുചീയൽ, മണ്ഡരി, നീരൊലിപ്പ് എന്നിവയടക്കം നിലവിലുള്ളപ്പോഴാണ് ഉള്ള വിലകൂടി താഴോട്ടു പോയത്.
വിട്ടുമാറാത്ത മഴയായതോടെ തേങ്ങ കൊപ്രയാക്കുന്ന ജോലികളും ഗ്രാമീണ മേഖലകളിൽ നടക്കുന്നില്ല. നല്ല ഉണക്കം കിട്ടാത്ത െകാപ്രക്ക് വില ലഭിക്കില്ലെന്നും ഡ്രയറുകളുടെ ചെലവ് പരിഗണിക്കുേമ്പാൾ പൊളിച്ച നാളികേരം തൂക്കിക്കൊടുക്കുകയാണ് നല്ലതെന്നും കർഷകർ പറയുന്നു. കേരളത്തെ അപേക്ഷിച്ച് നാളികേര സംസ്കരണത്തിന് തമിഴ്നാട്ടിൽ ചെലവ് കുറവാണ്. ഇതാണ് കയറ്റുമതി വ്യാപിപ്പിച്ചിരുന്നത്. ഇതോടെ കൊപ്ര തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതിചെയ്യുന്ന രീതിയും പ്രചാരത്തിലായി. സംസ്ഥാനത്തെ വലിയ വെളിച്ചെണ്ണ മില്ലുകാരിൽ മിക്കവരും കൊപ്ര ഇതര സംസഥാനങ്ങളിൽ നിന്നെത്തിക്കുകയാണ് െചയ്യുന്നത്. നാളികേരത്തിന് കിലോക്ക് 40 രൂപയെങ്കിലും ലഭിച്ചാലേ കൂലി കഴിച്ച് മെനക്കെടുന്നതിനുള്ള മിച്ചം ലഭിക്കൂ എന്നാണ് കർഷകർ പറയുന്നത്.
മഴ വിട്ടൊഴിയാത്തതിനാൽ തേങ്ങ മൂപ്പെത്താൻ കൂടുതൽ സമയമെടുക്കുന്നതും കർഷകരുടെ പ്രതിസന്ധി വർധിപ്പിക്കുന്നു. ശരാശരി ഒരു കിലോക്ക് രണ്ടോ രണ്ടരയോ നാളികേരം വേണം. ഇങ്ങനെ നോക്കുേമ്പാൾ ഇപ്പോഴത്തെ വിലയനുസരിച്ച് പത്തു മുതൽ 13 രൂപവരെയാണ് ഒരു നാളികേരത്തിന് ലഭിക്കുന്നത്. സർക്കാർ പച്ചത്തേങ്ങ സംഭരണം ഉൗർജിതപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.