കോഴിക്കോട്: സി.പി.എം മുൻ ഏരിയ സെക്രട്ടറിയെ പാർട്ടിയിലെ വനിത നേതാവുമായി ബന്ധപ്പെടുത്തി അപവാദപ്രചാരണം നടത്തിയ സംഭവത്തിൽ നാലുപേർക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ. സി.പി.എം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗം അനിത, പൂവാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിപിൻ മാസ്റ്റർ, റീന മുണ്ടക്കൽ, ചൂലൂർ ലോക്കൽ കമ്മിറ്റി അംഗവും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ എം.ടി. പുഷ്പ എന്നിവർക്കെതിരെയാണ് നടപടിക്ക് ഏരിയ കമ്മിറ്റി ശിപാർശ ചെയ്തത്.
കുന്ദമംഗലം മുൻ ഏരിയ സെക്രട്ടറിയെയും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നേതാവിനെയും ബന്ധപ്പെടുത്തി മാസങ്ങൾക്കുമുമ്പ് ചില ആരോപണങ്ങളുയർന്നിരുന്നു. വിഷയം പിന്നീട് പാർട്ടി ഏരിയ കമ്മിറ്റി യോഗത്തിൽ ഉന്നയിക്കപ്പെട്ടു. തുടർന്ന് ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ഏരിയ സെക്രട്ടറി പി. ഷൈപുവിനെയും ഏരിയയിൽനിന്നുള്ള ജില്ല കമ്മിറ്റി അംഗം പി.കെ. പ്രേംനാഥിനെയും യോഗം ചുമതലപ്പെടുത്തി.
ചിലർ ആസൂത്രണം ചെയ്ത് തെറ്റായ പ്രചാരണങ്ങൾ നടത്തുകയായിരുന്നുവെന്ന് വിലയിരുത്തിയ പാർട്ടി കുറ്റക്കാരെന്ന് കണ്ടെത്തിയ എ.സി അംഗം അനിത, എൽ.സി അംഗങ്ങളായ വിപിൻ മാസ്റ്റർ, റീന മുണ്ടക്കൽ, എം.ടി. പുഷ്പ എന്നിവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു. നാലുപേരും വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് കണ്ടാണ് നേതാക്കൾക്കെതിരെ കർശന നടപടി വേണമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതടക്കം മുൻനിർത്തി പ്രാദേശിക നേതാക്കൾക്കെതിരായ അച്ചടക്ക നടപടി നീട്ടിവെച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.