പൂനൂര്: ബന്ധുക്കള്‍ക്കും പ്രവാസി സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും വേര്‍പാടിെൻറ വേദന അവശേഷിപ്പിച്ച് വിട പറഞ്ഞ പൂനൂര് കോളിക്കല്‍ അബൂബക്കര്‍ സിദ്ദീഖിന് നാടിെൻറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കോളിക്കല്‍ എസ്റ്റേറ്റ് നഗര്‍ വടക്കേ പറമ്പില്‍ പരേതനായ വി.പി. അഹമദ്കുട്ടി ഹാജിയുടെയും ഖദീജയുടെയും മകന് റിയാദില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന തട്ടഞ്ചേരി വി.പി. അബൂബക്കര്‍ സിദ്ദീഖി (58) ഞായറാഴ്ച വൈകുന്നേരമാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചത്.
വീടിനടുത്ത് പുതുതായി വാങ്ങിയ സ്ഥലത്ത് നവീകരണ പ്രവൃത്തി നടക്കുന്ന കിണര്‍ കാണാന്‍ സഹോദരനോടൊപ്പം പോയതായിരുന്നു. കാല് വഴുതി ആഴമുള്ള കിണറില്‍ വീഴുകയായിരുന്നു. ഫയര്‍ ഫോഴ്സും നാട്ടുകാരും ഉടന്‍തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി റിയാദില്‍ വ്യാപാരിയായ ഇദ്ദേഹം രണ്ടു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്.
നാട്ടിലും റിയാദിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രവാസി സംഘടനയായ പ്ലീസ് ഇന്ത്യയുടെ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന സിദ്ദീഖി പൂനൂര് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് റിയാദ് ചാപ്റ്റര്‍ പ്രസിഡൻറായും പ്രവര്‍ത്തിച്ചിരുന്നു. കട്ടിപ്പാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം എന്ന പേരിലുള്ള സ്പെഷല്‍ സ്കൂള്‍ കാമ്പസ് സ്ഥാപിക്കുന്നതിലും പൂനൂര് പെയിന്‍ ആൻഡ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതശരീരം വീട്ടിലെത്തിച്ചപ്പോള്‍ കണ്ടു നിന്നവര്‍ക്ക് തേങ്ങലടക്കാനായില്ല.
ബന്ധുക്കളും നാട്ടുകാരും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പ്ലീസ് ഇന്ത്യയുടെ റിയാദിലെ പ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം വന്‍ജനാവലി അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു. എം.കെ. രാഘവന് എം.പി, കൊടുവള്ളി മണ്ഡലം സ്ഥാനാര്‍ഥികളായ കാരാട്ട് റസാഖ്, എം.കെ. മുനീര്‍ തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, മത രംഗത്തെ പ്രമുഖര്‍ വസതിയിലെത്തി അനുശോചനമറിയിച്ചു. തിങ്കളാഴ്ച ഉച്ചക്കു ശേഷം രണ്ടരയോടെ കോളിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.