മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ നേരത്തെ കൂറുമാറിയ സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പതിനെട്ടും പത്തൊമ്പതും സാക്ഷികളായ കാളി മൂപ്പൻ, കക്കി എന്നിവരെ ഈ മാസം 20ന് വീണ്ടും വിസ്തരിക്കും. ഇതിന് ശേഷമാകും പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുക.
മറ്റ് സാക്ഷികളായ ഭാരതി എയർടെൽ സർവിസിലെ നോഡൽ ഓഫിസർ വാസുദേവൻ, സി.പി.ഒമാരായ സുന്ദരി, സുജിലാൽ എന്നിവരുടെ വിസ്താരം പൂർത്തിയായി. മൂവരും നേരത്തെ കൊടുത്ത മൊഴിയിൽ ഉറച്ചുനിന്നു. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജ് നടത്തിയ അന്വേഷണ റിപ്പോർട്ടും മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രമേശ് നടത്തിയ അന്വേഷണ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ പുതിയ ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. ഇവ 25ന് പരിഗണിക്കും.
വ്യാഴാഴ്ച പുനർവിസ്തരിക്കുന്ന രണ്ടുപേരെക്കൂടാതെ 113, 118, 120, 121 സാക്ഷികളായ സി.പി.ഒ റജി മോൻ, എസ്.ഐ സുബിൻ, വൊഡഫോൺ നോഡൽ ഓഫിസർ രാജേഷ്, വില്ലേജ് ഓഫിസർ രാമചന്ദ്രൻ പിള്ള എന്നിവരെയും വിസ്തരിക്കും. 116 ാം സാക്ഷിയായ തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ പി. ഷാജിക്ക് 26ന് ഹാജരാകാൻ കോടതി സമൻസ് നൽകി. 117ാം സാക്ഷി എസ്.ഐ സലീഷിനെ 25ന് വിസ്തരിക്കാനും തീരുമാനിച്ചു. ഈ മാസത്തോടെ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.