പാലക്കാട്: മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് രണ്ടു മാസത്തിലേറെയായി പാലക്കാട് നിന്നും യാത്ര പുറപ്പെടുന്നത് രണ്ടു മണിക്കൂർ വരെ വൈകി.പാലക്കാടിനും ലെക്കിടിക്കുമിടയിൽ പാളത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പണി നടക്കുന്നതിനാൽ പാലക്കാട് നിന്ന് 40 മിനുട്ട് വൈകുമെന്നാണ് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ്. എന്നാൽ ദിവസവും വൈകിയാണ് പുറപ്പെടുന്നത്. പാലക്കാട് നിന്ന് എടുക്കുന്ന ട്രെയിൻ എട്ട് കിലോമീറ്റർ അകലെ പറളിയിലും പിടിച്ചിടുന്നത് പതിവാണ്. പഴിണിയിലെ തീർഥാടകരെകൊണ്ടും, തിരുവനന്തപുരം ആർ.സി.സിയ്ക്കുള്ള രോഗികളെ കൊണ്ടും ട്രെയിൻ മിക്ക ദിവസങ്ങളിലും നല്ല തിരക്കായിരിക്കും.
പറളിയിൽ നിർത്തുന്നതോടെ ജനറൽ കോച്ചിലെ രോഗികളും കുട്ടികളുമാണ് ഏറെ ദുരിതനുഭവിക്കുന്നത്. റെയിൽവയുടെ ഔദ്യോഗിക ആപ്പ് എൻ.ടി.ഇ.എസിലും പാലക്കാട് നിന്ന് പുറപ്പെടുന്ന സമയക്രമം കൃത്യമായി അറിയിക്കാറില്ല. പാസഞ്ചർ ഉൾപ്പെടെ മറ്റെല്ലാ ട്രെയിനുകളും പ്രവൃത്തിയുടെ പേരിൽ പിടിച്ചിടാതെ സമയത്ത് കടത്തിവിടുമ്പോൾ അമൃത മാത്രമാണ് മണിക്കൂറോളം രാത്രിയിൽ പിടിച്ചിടുന്നത്. ട്രെയിൻ പുറപ്പെടുമ്പോൾ മാത്രമാണ് സമയം അപ്ഡേറ്റ് ചെയ്യുന്നത്.
പാലക്കാട് ജങ്ഷനിലെത്തുന്ന ഹ്രസ്വദൂര യാത്രക്കാർ മാസങ്ങളായി കുടുങ്ങാറാണ് പതിവ്. ഒറ്റപ്പാലത്തെയും തൃശൂരിലെയും യാത്രക്കാരാണ് കൂടുതലും ദുരിതമനുഭവിക്കുന്നത്. വൈകീട്ട് 4.10ന് മധുരയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 7.50ന് പാലക്കാട് ടൗണിലെത്തും. 7.55ന് പാലക്കാട് ടൗണിൽനിന്ന് പുറപ്പെട്ട് 8.30ന് പാലക്കാട് ജങ്ഷനിലെത്തുന്ന രീതിയിലാണ് സമയക്രമം.
എന്നാൽ പാലക്കാട് ടൗണിൽ നിന്നും അഞ്ചുകിലോമീറ്ററിൽ താഴെ ദൂരമുള്ള ജങ്ഷനിലേക്ക് അഞ്ച് മിനുട്ടിൽ ട്രെയിനെത്തും. ഇവിടെനിന്ന് എഞ്ചിൻ ദിശ മാറ്റിയശേഷം 8.55നാണ് പുറപ്പെടേണ്ടത്. അപാലക്കാട് നഗരത്തിലെയും കോയമ്പത്തൂരിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഏറെ സൗകര്യമായിരുന്നു ഈ ട്രെയിൻ.
മാത്രമല്ല 9.33ന് ഒറ്റപ്പാലത്ത് എത്തുന്നവർക്ക് ഷൊർണൂർ, പട്ടാമ്പി എന്നിവിടങ്ങളിലേക്ക് 9.45ന് ഒറ്റപ്പാലത്തുനിന്ന് ബസ് ലഭിക്കും. രാത്രി പറളിയിൽ പിടിച്ചിടുന്നുഎന്നാൽ 30 മുതൽ രണ്ടു മണിക്കൂർ വരെ വൈകി ഓടുന്നതിനാൽ ഈ സൗകര്യങ്ങളെല്ലാം ഇല്ലാതാക്കുകയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.