ജസ്റ്റിൻ തോമസ്
നെന്മാറ: മുണ്ടക്കൈയിലെ ചെറിയമ്മയുടെ വീട്ടിലേക്ക് സന്തോഷത്തോടെ പോയ മകൻ ചേതനയറ്റ് തിരിച്ചെത്തിയത് സഹിക്കാനാകാതെ അവർ തേങ്ങി. നെന്മാറക്കടുത്ത് നെല്ലിച്ചോട് ദുഃഖാർദ്രമായി. ഒരാഴ്ച മുമ്പാണ് പോത്തുണ്ടി നെല്ലിച്ചോട്ടിലെ സെബാസ്റ്റ്യന്റെയും ഷീജയുടെയും മകൻ ജസ്റ്റിൻ (26) പഠനസ്ഥലമായ കോയമ്പത്തൂരിൽനിന്ന് വയനാട് മുണ്ടക്കൈയിൽ എൽ.പി സ്കൂളിന് സമീപത്തുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് പോയത്. കോയമ്പത്തൂരിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ ജസ്റ്റിനൊപ്പം ബംഗളൂരുവിലെ ഒരു ബന്ധുവുമുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി 12 വരെ ജസ്റ്റിൻ അമ്മയുമായി സംസാരിച്ചിരുന്നു. ഉരുൾപൊട്ടിയത് മുണ്ടക്കൈയിലാണെന്നറിഞ്ഞപ്പോൾ നെഞ്ചുടഞ്ഞ വീട്ടുകാർ ആധിയോടെ അന്വേഷിച്ചപ്പോഴാണ് ചെറിയമ്മ ഷീബയും മകനും ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ വിവരമറിഞ്ഞത്. ഈ കുടുംബത്തിലെ ഒരാള്‍ ചികിത്സയിലാണ്. പക്ഷേ, ജസ്റ്റിന്റെ വിവരം ലഭിച്ചിരുന്നില്ല. വയനാട്ടിലെത്തി അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
ജൂലൈ 30 ലെ ചാനൽ വാർത്തയില്‍, കണ്ടെടുത്ത മൃതദേഹങ്ങളിലൊന്നിന് ജസ്റ്റിന്റെ മുഖവുമായി സാദൃശ്യമുണ്ടെന്ന് സംശയത്തെ തുടർന്ന് വിദേശത്ത് നിന്ന് അമ്മാവൻ ജോയിയെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വെള്ളിയാഴ്ച പുലർച്ചെ ദ്രുതകർമസേന നടത്തിയ തിരച്ചിലിലാണ് ജസ്റ്റിന്റെ മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കൾ മൃതദേഹവുമായി രാത്രി ഏഴരയോടെയാണ് പോത്തുണ്ടിയിശലത്തിയത്. സംസ്കാര ചടങ്ങ് രാത്രി ഒമ്പതോടെ പോത്തുണ്ടി അകമ്പാടം ഗുഡ്ഷെപേർഡ് ചർച്ചിൽ നടന്നു. സഹോദരി: സിജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.