തെന്മലയിലെ വനാന്തരത്തിൽ ഉപേക്ഷിച്ച മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും
കൊല്ലങ്കോട്: വനാന്തരത്തെ വെള്ളച്ചാട്ടങ്ങളിൽ മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും നിറയുന്നു. തലവേദന തീരാതെ വനം വകുപ്പ്. തെന്മലയിലെ വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്ന വിനോദ സഞ്ചാരികളിൽ ചിലർ ഉൾവനങ്ങളിലെത്തി മദ്യപിച്ച് കുപ്പികൾ എറിഞ്ഞ് പൊട്ടിക്കുകയാണ്. സീതാർകുണ്ട്, പലകപ്പാണ്ടി, വെള്ളരിമേട് എന്നിവിടങ്ങളിൽ എത്തുന്ന ചിലരാണ് വനത്തിന്റെ അകത്തുകടന്ന് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. മദ്യപിക്കരുതെന്ന കർശന നിർദേശങ്ങളെ വകവക്കാതെയാണ് ഇവർ മറ്റു വിനോദ സഞ്ചാരികൾക്ക് ഭീഷണിയാകുന്നത്.
കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതർ സീതാർകുണ്ട് പ്രദേശത്ത് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
എന്നാൽ, ശരിയായ വഴികൾ ഉപേക്ഷിച്ച് മറ്റു വഴികളിലൂടെ വനത്തിനകത്ത് കയറുന്നവരാണ് ഇത്തരം ഹീനപ്രവർത്തനങ്ങൾ നടത്തുന്നത്. തെന്മലയിലെ സൗന്ദര്യം കാണാനെത്തുന്നവർ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയരുതെന്നും മദ്യപിക്കരുതെന്നും എഴുതിയ ബോധവത്കരണ നോട്ടീസുകൾ ഇപ്റ്റ, എ.ഐ.കെ.എസ് എന്നീ സംഘടനകൾ വിനോദ സഞ്ചാരികൾക്ക് വിതരണം ചെയ്യുന്നത് സഹായകമാകുന്നുണ്ടെങ്കിലും മദ്യക്കുപ്പിയുമായി തെന്മലയിലേക്ക് പോകുന്നവരെ പിടികൂടാൻ എക്സൈസ് പരിശോധന ശക്തമാക്കണമെന്ന് തെന്മലയോരത്തെ പരിസരവാസികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.