ഷൊർണൂർ: തച്ചനാട്ടുകരയിലെ ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവ്. നിലവിൽ കരാർ നൽകിയ തുകയേക്കാൾ രണ്ടരകോടിയിലധികം താഴ്ത്തി ടെൻഡർ നൽകിയ കരാറുകാരന് പ്രവൃത്തി നൽകാത്തതിനെ തുടർന്നാണ് നടപടി.
2021-‘22 ൽ തച്ചനാട്ടുകര പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള പുതിയ പ്രവൃത്തിക്ക് ടെൻഡർ ക്ഷണിച്ചിരുന്നു. 66 ലക്ഷം ലിറ്റർ വെള്ളം വഹിക്കാനുള്ള ജലസംഭരണി, ആവശ്യമായ പൈപ്പ് ലൈനുകൾ, ട്രാൻസ്ഫോർമർ, പമ്പ് സെറ്റ്, വൈദ്യുതി കണക്ഷൻ എന്നിവയെല്ലാം ചേർത്താണ് ടെൻഡർ വിളിച്ചത്.നാല് കരാറുകാർ പങ്കെടുത്തെങ്കിലും രണ്ട് പേരെ സാങ്കേതികകാരണങ്ങൾ പറഞ്ഞ് അധികൃതർ ഒഴിവാക്കി. 2022 സെപ്റ്റംബർ ഒന്നിന് നടന്ന ടെൻഡറിൽനിന്ന് ഒഴിവാക്കപ്പെട്ടയാൾ ഹൈകോടതിയെ സമീപിച്ചു.
ഇതേ തുടർന്ന് കോടതി രേഖകൾ പരിശോധിച്ച് കരാറുകാരനെ ഒഴിവാക്കിയ നടപടി തെറ്റാണെന്ന് കണ്ടെത്തി. മാത്രമല്ല, ഒഴിവാക്കിയ കരാറുകാരന്റെ സീൽ വെച്ച ടെൻഡർ ഹാജരാക്കാനും ഉത്തരവ് നൽകി. അപ്പോഴാണ് ഒഴിവാക്കിയ കരാറുകാരൻ നൽകിയത് രണ്ടരകോടിയിലധികം രൂപ കുറവുള്ള തുകയാണെന്ന് വ്യക്തമായത്.
2022 നവംബർ 11ന് ഒഴിവാക്കിയ കരാറുകാരന്റെ ടെൻഡർ കൂടി പരിഗണിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി. എന്നാൽ, ഹൈകോടതി ഉത്തരവ് ഗൗനിക്കാതെ നേരത്തേ കരാർ നൽകിയ വ്യക്തിക്ക് തന്നെ കരാർ നൽകുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഇതിനെതിരെ പരാതിക്കാരൻ വീണ്ടും ഹൈകോടതിയെ സമീപിച്ചു. ഇതിൽ വാദം കേട്ട കോടതി പദ്ധതി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിക്കുകയായിരുന്നു. 2023 ആഗസ്റ്റ് 23ന് ജഡ്ജി വി.ജി. അരുണാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഇത്തരത്തിൽ ഒരു ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ ചുമതല വഹിക്കുന്ന പി.എ. സുമയുടെ വാദം. എന്നാൽ, ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിൽ മൂന്നാം എതിർകക്ഷിയായി പി.എ. സുമയുടെ പേരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.