കോന്നി: അടിമപ്പണി മാഫിയ സംഘത്തിന്റെ കൈകളിൽ അകപ്പെട്ട് അവിടെനിന്ന് രക്ഷപ്പെട്ട സുജിത് നാട്ടിലെത്തി. തെലങ്കാനയിൽനിന്ന് രണ്ട് മാസം മുമ്പ് കാണാതായ സുജിത്(28) ചൊവ്വാഴ്ച വൈകീട്ടോടെയാണ് തിരികെ എത്തിയത്. തേക്കുതോട് മൂർത്തിമൺ പുതുവേലിമുരുപ്പേൽ വാസു-ശോഭന ദമ്പതികളുടെ മകനായ സുജിത് വർഷങ്ങളായി തെലങ്കാനയിലെ നിസാമാബാദിൽ ആലുക്കാസ് ജ്വല്ലറിയിൽ ജോലിചെയ്ത് വരുകയായിരുന്നു.
മാർച്ച് 23ന് നാട്ടിലേക്ക് വരുകയാണെന്ന് സുജിത് വീട്ടുകാരെ അറിയിച്ചെങ്കിലും ടിക്കറ്റ് എടുത്ത ശേഷം ഇയാൾ നാട്ടിലേക്ക് ട്രെയിൻ കയറിയില്ല. സുജിത്തിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വീട്ടിലേക്ക് വരുകയാണെന്ന് മാതാപിതാക്കളെ അറിയിക്കുകയും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സുജിത്തിനെ തണ്ണിത്തോട് പൊലീസ് കൂട്ടിക്കൊണ്ട് വരുകയുമായിരുന്നു.
തെലങ്കാനയിൽ മത്സ്യബന്ധനം നടത്തുന്ന സംഘത്തിന്റെ കൈയിൽ അകപ്പെട്ട സുജിത് നാട്ടിൽ വരാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ആളുകളെ കൊണ്ടുപോയി ജോലി ചെയ്യിക്കുന്ന സംഘമായിരുന്നു ഇത്. നിയമപാലകർക്കുപോലും ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഇവിടെനിന്നും നാട്ടിലെത്തിയ ആശ്വാസത്തിലാണ് സുജിത്തും മാതാപിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.