അടൂര്‍: ശ്രീമൂലം ചന്ത ആധുനികവത്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2021 ഒക്ടോബറിലാണ് ഇതിന്റെ നിർമാണത്തിന് തുടക്കമായത്. നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി കിഫ്ബി അനുവദിച്ച 2.31 കോടി രൂപ ചെലവാക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ മീന്‍, ഇറച്ചി സ്റ്റാളുകള്‍, പച്ചക്കറികള്‍ക്കും ഇതര വ്യാപാരങ്ങള്‍ക്കുമായി സൗകര്യപ്രദമായ സ്റ്റാളുകള്‍ അടക്കമുള്ള സമഗ്ര വികസന പദ്ധതിയാണ് നടപ്പാക്കുന്നത്.
വരുമാന ലഭ്യതയുടെ അടിസ്ഥാനത്തില്‍ ലാഭത്തിന്റെ മൂന്നിലൊന്ന് കിഫ്ബിയില്‍ വായ്പ തിരിച്ചടവുപോലെ നല്‍കേണ്ടതാണ്. ഈ പദ്ധതി പൂര്‍ത്തീകരണത്തോടെ മാര്‍ക്കറ്റിന് ലഭ്യമാകാന്‍ സാധ്യതയുള്ള ചെലവ് കഴിച്ചുള്ള വരുമാനം ഉചിത മാര്‍ഗേന തിട്ടപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്, അടൂര്‍ നഗരസഭ, കിഫ്ബി എന്നിവര്‍ ചേര്‍ന്ന് അംഗീകരിച്ച ട്രൈപാര്‍ട്ടി കരാർ പ്രകാരമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
സംസ്ഥാന തീരദേശ വികസന കോര്പറേഷന് മുഖേനയാണ് മത്സ്യമാര്‍ക്കറ്റ് കെട്ടിടം നിര്‍മിക്കുന്നത്. 590.50 ച.മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ 18 കടമുറികള്‍, 24 റീടെയ്ല്‍ സ്റ്റാളുകള്‍, പ്രിപ്പറേഷന്‍ മുറി, ചില് റൂം സംവിധാനം, ഇ.ടി.പി സംവിധാനം, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വിശ്രമ മുറികള്‍, ടോയ്ലറ്റ് സംവിധാനം, ലോഡിങ് അണ് ലോഡിങ് സൗകര്യം എന്നിവയാണ് സജ്ജമാക്കുന്നത്.
തറയില്‍ ആന്റി സ്കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകുക. ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റുകള്, ഇന്റര്‍ലോക്കിങ് ടൈലുകൾ പാകിയ പാര്‍ക്കിങ് ഏരിയ, ഡ്രെയിനേജ് സൗകര്യം, മലിനജല സംസ്കരണ പ്ലാന്റ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 മാസമാണ് പദ്ധതിയുടെ നിര്‍മാണ കാലാവധിയെങ്കിലും വിവിധ കാരണങ്ങളാൽ പണി പൂർത്തീകരിക്കാൻ രണ്ടുമാസം കൂടി വേണ്ടിവരും.
അടൂർ നഗരസഭയുടെ അധീനതയിലുള്ള ചന്തക്കുമുന്നിൽ പാമ്പേറ്റുകുളം പാതക്ക് അഭിമുഖമായി ഷോപ്പിങ് കോംപ്ലക്സ് നിർമിച്ച് വ്യാപാരികൾക്ക് വാടകക്ക് നൽകിയതൊഴിച്ചാൽ കാലാകാലങ്ങളിൽ വന്ന നഗരസഭ അധികൃതരും അതിന് മുമ്പുണ്ടായിരുന്ന പഞ്ചായത്ത് അധികൃതരും ചന്ത നവീകരണത്തിന് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഡി. സജി അധ്യക്ഷനായുള്ള നിലവിലെ നഗരസഭ ഭരണസമിതിയാണ് മാറ്റത്തിന്റെ വഴിതെളിച്ചത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായാണ് കിഫ്ബി ഭരണാനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.