പത്തനംതിട്ട: സൗന്ദര്യം തെരഞ്ഞെടുപ്പിൽ ഒരു ഘടകമേയല്ലെന്ന് നവാഗത വനിത സ്ഥാനാർഥികൾ നിലപാടെടുത്തപ്പോൾ അതും ഒരുഘടകമാകുമെന്നായിരുന്നു പുരുഷ സ്ഥാനാർഥികളിലൊരാളുടെ അഭിപ്രായം. സൗന്ദര്യം മുഖത്തല്ല, ഉള്ളിലാണ് ഉണ്ടാകേണ്ടതെന്ന് ഒരു വനിത അംഗം നിലപാടെടുത്തു. എതിർ സ്ഥാനാർഥിയുടെ സൗന്ദര്യം ജയപരാജയങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്ന നിലപാടായിരുന്നു പൊതുവെ എല്ലാവർക്കും.
നവാഗത സ്ഥാനാർഥികളെ പങ്കെടുപ്പിച്ച് പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച തദ്ദേശം - 2020 െതരഞ്ഞെടുപ്പ് സംവാദത്തിലാണ് സൗന്ദര്യം തെരഞ്ഞെടുപ്പ് വിഷയമോ എന്ന ചർച്ച ഉയർന്നുവന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിലാണ് രാജ്യത്തിെൻറ ഭാവിയെന്നായിരുന്നു ചർച്ച തുടങ്ങിവെച്ച മല്ലപ്പള്ളി ജില്ല പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വിബിത ബാബുവിെൻറ അഭിപ്രായം. ഇവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ നിയമം പൂർണതോതിൽ നടപ്പാകുന്നില്ല. അതിക്രമങ്ങൾക്കെതിരെ ശക്തമായി പൊരുതുമെന്നും അവർ പറഞ്ഞു.
ജനപ്രതിനിധി സമൂഹത്തിെൻറ ഭാഗമായി മാറണമെന്നായിരുന്നു ഇതിനെക്കുറിച്ച് പള്ളിക്കൽ ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥി ശ്രീനാദേവി കുഞ്ഞമ്മക്ക് പറയാനുണ്ടായിരുന്നത്. അവർക്ക് സിമ്പതിയും എമ്പതിയും ഉണ്ടാകണം. അനുഭവിക്കാത്ത കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കാൻ കഴിയണം. പ്രശ്നങ്ങൾ ഉണ്ടാകുംവരെ കാക്കാതെ ഇടപെടാൻ കഴിയണം.
സാമൂഹിക സേവനം ജനസേവനമായി കാണാനാണ് ഇഷ്ടമെന്നായിരുന്നു കൊടുമൺ ജില്ല പഞ്ചായത്ത് ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. അശ്വതി സുധാകറിെൻറ നിലപാട്. നിയമപഠനം അതിനായി വിനിയോഗിക്കും. യുവജനങ്ങളിലാണ് നാടിെൻറ പ്രതീക്ഷ. അവരുടെ ഊർജസ്വലത വിവിധ മേഖലകളിൽ ഗുണംചെയ്യുമെന്ന് നാറാണംമൂഴി പഞ്ചായത്ത് ഇടമുറി വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സാംജി ഇടമുറി പറഞ്ഞു. സാമൂഹിക മാറ്റങ്ങൾക്ക് യുവതയുടെ കരുത്ത് പ്രയോജനം ചെയ്യുമെന്ന് ഇലന്തൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി വിമല എം.വിജയൻ പറഞ്ഞു. ജീവിത ചുറ്റുപാടുകൾ തിരിച്ചറിയണം. പ്രതിഫലം നോക്കാതെ നന്മചെയ്യാൻ കഴിയണമെന്ന് പത്തനംതിട്ട നഗരസഭ പത്താം വാർഡ് സ്ഥാനാർഥി കെ. രാജിത്കുമാർ പറഞ്ഞു.
പള്ളിക്കൽ ഡിവിഷനിൽ മുൻ അംഗത്തിെൻറ വികസന പ്രവർത്തനങ്ങൾ തുടരണമെന്ന് ശ്രീനാദേവി കുഞ്ഞമ്മ വികസനകാര്യത്തിലെ തെൻറ അഭിപ്രായം വ്യക്തമാക്കി. കൃഷിക്ക് പ്രാധാന്യമുള്ള സ്ഥലമെന്ന നിലക്ക് കാർഷിക മേഖലയിൽ ശ്രദ്ധിക്കും. യുവജനങ്ങളുടെ പ്രതിഭ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കും. ജനപ്രതിനിധി ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയാണെങ്കിൽ വികസനം ഒപ്പമെത്തുമെന്നായിരുന്നു വിബിതയുടെ മറുപടി.
വികസന പ്രവർത്തനങ്ങൾ അഴിമതിയില്ലാതെ നടപ്പാക്കണമെന്നായിരുന്നു അഡ്വ. അശ്വതി സുധാറിെൻറ നയം. വെള്ളം, വെളിച്ചം, വഴി എന്നിവക്കായിരിക്കും മുഖ്യ പരിഗണനയെന്ന് അഡ്വ. സാംജി ഇടമുറി പറഞ്ഞു. വികസന പ്രവർത്തനങ്ങൾ ജനകീയമായി നടത്തണമെന്നായിരുന്നു വിമല എം.വിജയെൻറ നിർദേശം. വികസനത്തിൽ നാടിനോടും ജനങ്ങളോടും പ്രതിബദ്ധത ഉണ്ടാകണമെന്ന് രാജിത്കുമാർ കെ. പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികളുണ്ടാകണമെന്ന് അഡ്വ. വിബിത ബാബു ഇത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
പ്രസ്ക്ലബ് സെക്രട്ടറി ബിജു കുര്യൻ സ്വാഗതവും എക്സിക്യുട്ടിവ് അംഗം എ. ബിജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.