അടൂർ: കോൺഗ്രസ് സ്ഥാനാർഥിക്ക് അനുവദിച്ച പാർട്ടി ചിഹ്നം മുസ്ലിം ലീഗിനുവേണ്ടി റദ്ദാക്കാൻ ആവശ്യപ്പെട്ട ഡി.സി.സി പ്രസിഡൻറിനെതിരെ പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഴകുളം മണ്ഡലം പ്രസിഡൻറ് കമറുദ്ദീൻ മുണ്ടുതറയിൽ സ്ഥാനം രാജിെവച്ചു. വരും ദിവസങ്ങളിൽ കൂടുതൽപേർ പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുമെന്നും പറയുന്നുണ്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പള്ളിക്കലിൽ കോൺഗ്രസിനുണ്ടായേക്കാവുന്ന മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് സംഭവങ്ങൾ. പ്രചാരണരംഗത്ത് മുന്നേറിയ പള്ളിക്കൽ പഞ്ചായത്ത് ഏഴാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ഷീന ഫാത്തിമക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കണമെന്ന ഔദ്യോഗിക ശിപാർശക്കത്ത് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് നവംബർ 19ന് വരണാധികാരിക്ക് നൽകിയിരുന്നു.
പത്രിക പിൻവലിക്കേണ്ട ദിവസമായ തിങ്കളാഴ്ച ഡി.സി.സി പ്രസിഡൻറ് വരണാധികാരിയുടെ ഓഫിസിലെത്തി കോൺഗ്രസ് സ്ഥാനാർഥിക്ക് ചിഹ്നം നൽകാൻ പാടില്ലെന്ന് അറിയിച്ചു. നൽകിയ ശിപാർശക്കത്ത് വരണാധികാരിയുടെ കൈയിൽനിന്ന് ബലമായി പിടിച്ചുവാങ്ങി'ക്യാൻസൽ' എന്ന് എഴുതുകയും ചെയ്തു.
ഷീന ഫാത്തിമ മത്സരരംഗത്ത് തുടരുമെന്ന് വ്യക്തമാക്കിയതോടെ ഇവിടെ കോൺഗ്രസ് പ്രവർത്തകർ ഈ സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തിക്കുമെന്ന് വ്യക്തമായി.
യു.ഡി.എഫ് ജില്ല കൺെവൻഷനിൽ വെച്ച് യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീനാണ് ഷീന ഫാത്തിമയുടെ പേര് പ്രഖ്യാപിച്ചത്. അതിനുശേഷം രണ്ടുതവണ ഗൃഹസന്ദർശനം ഉൾെപ്പടെ നടത്തുകയും പോസ്റ്റർ, അഭ്യർഥന ഉൾെപ്പടെയുള്ളവ അച്ചടിക്കുകയും സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ശക്തിപ്പെടുത്തുകയും ചെയ്തു.
ഇതിനിടെയാണ് സീറ്റ് മുസ്ലിം ലീഗിനാണെന്ന് ഡി.സി.സി പ്രസിഡൻറ് പറയുന്നത്. കോൺഗ്രസിന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് പഴകുളം. 2015ൽ മാത്രമാണ് ഈ വാർഡിൽ യു.ഡി.എഫ് പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.