പത്തനംതിട്ട: ദക്ഷിണ കൊറിയയിലെ സോളിൽ നടക്കുന്ന 25 ാമത് ലോക സ്കൗട്ട് ജംബോരിയിലേക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് 29 കുട്ടികളും പങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെയാണിത്. 13 സംസ്ഥാനങ്ങളിൽ നിന്നായി 11 പെൺകുട്ടികളും 18 ആൺകുട്ടികളും ഉണ്ട്. കേരളത്തിൽ നിന്ന് 15 കുട്ടികളാണ്. ക്യാമ്പിന് മുന്നോടിയായി സൗദിയിലെ വിവിധ സ്കൂളുകളിൽ ക്യാമ്പ് നടത്തിയിരുന്നു. വേനൽക്കാല അവധിക്ക് നാട്ടിലെത്തിയ കുട്ടികൾക്ക് വാഗമണ്ണിൽ നാല് ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും സ്കൗട്ടിങിലെ തൃതീയ സ്വാപാൻ അവാർഡ് നേടിയവരുമാണ് ലോക ജംബോരിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നാലു വർഷത്തിൽ നടക്കുന്ന ലോക സ്കൗട്ട്മേളയിൽ 14 - 17നുംമധ്യ പ്രായമുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. ഇപ്രാവശ്യം 179 രാജ്യങ്ങളിൽ നിന്നായി 43,000 കുട്ടികളാണ് സോളിൽ എത്തിച്ചേർന്നത്.
ഭാരത് സ്കൗട്ട് ആന്‍റ് ഗെഡ്സ് അധികൃതർ, ജംബോരിയിലേക്ക് പുറപ്പെട്ട കുട്ടികൾക്ക് യൂനിഫോം ഉൾപ്പെടെ കിറ്റുകൾ കൊച്ചി വിമാനത്താവളത്തിൽ കൈമാറിയിരുന്നു. സാമൂഹ്യ ജീവിതം, പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യുന്നത്, ട്രക്കിങ്, ജല വിനോദം ഉൾപ്പെടെ സാഹസിക പരിപാടികൾ, കലാ കായിക സംാസ്കാരിക കൈമാറ്റം, വിവിധ സ്ഥലങ്ങൾ സന്ദർശിക്കുക തുടങ്ങിയവ ഇതിന്‍റെ ജംബോരിയുടെ ഭാഗമായി നടക്കും. ലോക സ്കൗട്ട് മേള ജീവിതത്തിൽ പുതിയ പാഠങ്ങൾ പകർന്നു നൽകുന്നെന്നും പ്രതികൂല കാലാവസ്ഥയിൽ ജീവിതം മുന്നോട്ട് നയിക്കാനും മറ്റുള്ളവരുമായി ഇടപെടാനും ക്യാമ്പ് സഹായിക്കുന്നുണ്ടെന്നും ക്യാമ്പ് അംഗമായ ആയിഷ ബാനു പറഞ്ഞു.
ലോക സ്കൗട്ട് മേളക്ക് ഇത് രണ്ടാംതവണയാണ് ദക്ഷിണ കൊറിയ ആതിഥ്യം വഹിക്കുന്നത്. 12 ദിവസത്തെ മേളക്ക്ശേഷം ഈമാസം 15ന് വിദ്യാർതഥികൾ കൊച്ചിയിൽ തിരിച്ചെത്തും. സ്കൂളുകൾ തുറക്കുന്ന മുറക്ക് അവർ പിന്നീട് കുടുംബത്തോടൊപ്പം സൗദിയിലേക്ക് പുറപ്പെടും. ഇതിനിടെ സോളിൽ കൊടുംചൂടും കൊടുംകാറ്റും നൂറോളം കുട്ടികളിൽ സ്ഥിരികരിച്ച കോവിഡും മേളയെ ബാധിച്ചു. ചീഫ് കമീഷണർ ഷെമീർ ബാബു, സെക്രട്ടറി വിനോ മാത്യു, ട്രഷറർ സവാദ് തുടങ്ങി ആറ് ഒഫീഷ്യൽസും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.