പള്ളിവേട്ട കഴിഞ്ഞു, പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ആചാരപൂര്‍വം നടന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ രാജകുടുംബ സ്ഥാനി മൂലം തിരുനാള്‍ രാമവർമയാണ് വേട്ടയുടെ ചടങ്ങുകള്‍ നിര്‍വഹിച്ചത്. വിഷുദിനമായ വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനമുണ്ടാകും. വൈകീട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. ശനിയാഴ്ച ആറാട്ട് കലശ ചടങ്ങുകൾ നടക്കും. തന്ത്രിയുടെ അസൗകര്യംമൂലം ഉത്സവത്തിന് മുമ്പ്​ മാറ്റിവെച്ച ബ്രഹ്മകലശം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ആറാട്ടിന് ശേഷം നടത്തും. ഉത്സവ ശീവേലിക്ക് ശേഷമാണ് വേട്ടക്കെഴുന്നെള്ളത്ത് തുടങ്ങിയത്. രാജകുടുംബസ്ഥാനി ക്ഷേതത്തില്‍നിന്ന്​ ഉടവാളുമായി പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി. ശ്രീപത്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും എഴുന്നള്ളിച്ചു. പൊലീസും കോല്‍ക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായാണ് വേട്ടപുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തിയത്. വേട്ടയ്ക്ക് മുന്നോടിയായി തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് അമ്പും വില്ലും പൂജിച്ച് രാമവര്‍മക്ക്​ കൈമാറി. പ്രതീകമായി കരിക്കില്‍ അമ്പെയ്താണ് വേട്ട നടത്തിയത്. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളം റവന്യൂ ഉദ്യാഗസ്ഥര്‍ പൂര്‍വാചാരപ്രകാരം അലങ്കരിച്ചിരുന്നു. ഭരണസമിതി അംഗങ്ങളായ ആദിത്യവര്‍മ, കുമ്മനം രാജശേഖരന്‍, പ്രഫ.പി.കെ. മാധവന്‍നായര്‍, എക്‌സിക്യൂട്ടിവ് ഓഫിസര്‍ ബി. സുരേഷ്‌കുമാര്‍, മാനേജര്‍ ബി. ശ്രീകുമാര്‍ തുടങ്ങിയവര്‍ എഴുന്നെള്ളത്തിന് അകമ്പടി വന്നു. ശംഖ് വിളിച്ച് വാദ്യഘോഷങ്ങളോടെയാണ് വേട്ട കഴിഞ്ഞുള്ള ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയത്. വടക്കേ നടവഴി എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ കടന്നു. തുടര്‍ന്ന് ഒറ്റക്കല്‍ മണ്ഡപത്തില്‍ പത്മനാഭസ്വാമി വിഗ്രഹംവെച്ച് നവധാന്യങ്ങള്‍ മുളപ്പിച്ചത് വെച്ച് മുളയീട് പൂജ നടത്തി. വെള്ളിയാഴ്ച രാവിലെ അഞ്ചിന് പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദര്‍ശനവും തുടര്‍ന്ന് വിഗ്രഹങ്ങള്‍ക്ക് നിര്‍മാല്യവും നടത്തും. വൈകീട്ട് അഞ്ചിന് ആറാട്ട്​ ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളില്‍ പത്മനാഭസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും തിരുവമ്പാടി കൃഷ്ണനെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയക്ക് തുടക്കമാകും. ഇരവിപേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ത്രിവിക്രമംഗലം മഹാവിഷ്​ണുക്ഷേത്രം, തൃപ്പാദപുരം മഹാദേവക്ഷേത്രം, ശ്രീവരാഹം വരാഹമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന്​ ആറാട്ട് വിഗ്രഹങ്ങള്‍ പടിഞ്ഞാറേ നടയിലെത്തും. എല്ലാ വിഗ്രഹങ്ങളും ചേര്‍ന്ന് കൂടിയാറാട്ടാണ് ശംഖുംമുഖത്ത് നടക്കുന്നത്. വള്ളക്കടവില്‍നിന്ന് വിമാനത്താവളത്തിനകത്തുകൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തും. സമുദ്രത്തിലെ ആറാട്ടിനുശേഷം എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ രാത്രി മടങ്ങിയെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.