പനമരം: ബാങ്കിൽ അക്കൗണ്ട് പോലുമില്ലാത്തയാൾക്ക് വായ്പയുടെ പേരിൽ റവന്യൂ റിക്കവറി നോട്ടീസ്. പനമരത്തെ യതി ഡ്രൈവിങ് സ്കൂൾ ഉടമയും കരിമ്പുമ്മൽ സ്വദേശി അഡ്വ. ജോർജ് വാത്തുപറമ്പിലിന്റെ ഭാര്യയുമായ സോളിയാട്രീസക്കാണ് പനമരം ഗ്രാമീണ ബാങ്കിൽ നിന്നു നോട്ടീസ് അയച്ചിരിക്കുന്നത്.
2016ൽ ഗ്രാമീണബാങ്ക് പനമരം ശാഖയിൽനിന്ന് വായ്പയെടുത്ത യിനത്തിൽ 36,594 രൂപ കുടിശികയുണ്ടെന്നും ബാധ്യതതീർക്കാൻ ഒരവസരംകൂടി നൽകുകയാണെന്നും അതിനായി ഡിസംബർ 29ന് മാനന്തവാടി സെന്‍റ് പാട്രിക് സ്കൂളിൽ അദാലത്തിൽ പങ്കെടുക്കണമെന്നും കാണിച്ചാണ് നോട്ടീസ്. എന്നാൽ, ഈ ശാഖയിൽ ഇതുവരെ സോളിയാട്രീസ അക്കൗണ്ട് തുടങ്ങുകയോ മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്തുകയോ ചെയ്തിട്ടില്ല.
വെള്ളിയാഴ്ച രാവിലെയാണ് ഇവർക്ക് റിക്കവറി നോട്ടീസ് കിട്ടിയത്. തുടർന്ന് ഗ്രാമീണബാങ്കിന്റെ പനമരം ശാഖയിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബാങ്കിലെത്താൻ ആവശ്യപ്പെട്ടു. ബാങ്കിൽ പോയി അന്വേഷിച്ചപ്പോൾ ജീവനക്കാർ കയർത്ത് സംസാരിച്ചെന്നും തഹസിൽദാറെ കാണാൻ നിർദേശിച്ചെന്നും സോളിയാട്രീസ പറഞ്ഞു.
തുടർന്ന് പനമരം വില്ലേജ് ഓഫിസിൽച്ചെന്ന് കാര്യം തിരക്കിയപ്പോൾ അവരും വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം, പനമരം ശാഖയിൽനിന്ന് റിക്കവറി നോട്ടീസ് അയച്ചിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. അക്കൗണ്ട് പോലുമില്ലാത്തവരുടെ പേരിൽ നോട്ടീസ് വന്നതിനെപ്പറ്റി അറിയില്ലെന്നും വില്ലേജുമായി ബന്ധപ്പെടാനുമാണ് ബാങ്ക് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.