പുൽപള്ളി: കുടിയേറ്റ കർഷക ജനതയെ വ്യാപകമായി കുടിയൊഴിപ്പിച്ചു ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന പുൽപള്ളി ടൗണിന്റെ ഒരു ഭാഗം മുഴുവൻ വെള്ളത്തിനടിയിലാക്കുന്ന വിധത്തിലുള്ള വൻകിട ഡാം നിർമിക്കാനുള്ള നീക്കത്തിനെതിരെ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
നിർദിഷ്ട കടമാൻതോട് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മേയ് ആറിന് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പ്രാഥമിക സർവേ നടത്തിയതിന് ശേഷം വീണ്ടും സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്തതിനു ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്ന് ജില്ല ഭരണകൂടം ഉറപ്പു നൽകിയിരുന്നു.
എന്നാൽ, ഇപ്പോൾ ഭൂതല സർവേയും ലീഡാർ സർവേയുമടക്കം രണ്ടോ മൂന്നോ സർവേകൾ കഴിഞ്ഞു. നാളിതുവരെയും അതിന്റെ പ്രാഥമിക റിപ്പോർട്ട് പോലും പുറത്തുവിടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യാത്തതിൽ പ്രദേശത്ത് വ്യാപകമായ ആശങ്ക നിലനിൽക്കുകയാണ്. എത്രയും പെട്ടെന്ന് സർവേ റിപ്പോർട്ട് പുറത്തുവിട്ട് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സർവകക്ഷി യോഗം വിളിച്ച് സർവേ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് പുൽപള്ളി ടൗണിൽ സൂചന പ്രതിഷേധ പ്രകടനം നടത്താൻ വ്യാപാരഭവനിൽ ചേർന്ന മർച്ചന്റ്സ് അസോസിയേഷന്റെ ഭരണസമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി കെ.എസ്. അജിമോൻ, ട്രഷറർ കെ. ജോസഫ്, ഇ.ടി. ബാബു, ജോസ് കുന്നത്ത്, എം.കെ. ബേബി, സി.കെ. ബാബു, ബാബു രാജേഷ്, സുനിൽ ജോർജ്, പി.സി. ടോമി, അജേഷ്, പി.എം. പൈലി, പി.ആർ. വിജയൻ, ലിയോ ടോം, പ്രഭാകരൻ, സജി വർഗീസ്, ശിവദാസ്, ഷാജിമോൻ, ശ്രീകുമാർ, വികാസ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.