കൊച്ചി: തെളിവുകൾ പുറത്തുവിടാൻ വാർത്താസമ്മേളനം നടത്താനിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി സർക്കാറിലെ മന്ത്രിമാർ. മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷുമായി പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. വഹിക്കുന്ന പദവിക്ക് അനുസരിച്ച് ഗവര്‍ണര്‍ പ്രവർത്തിക്കണമെന്ന് പി. രാജീവ് പറഞ്ഞപ്പോൾ, ഗവർണർക്ക് പിന്നിൽ ആർ.എസ്.എസ് ആണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു.
ഗവർണരുടേത് അസാധാരണ നടപടിയാണ്. ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ല. സംസ്ഥാന നിയമസഭ പാസാക്കിയ അധികാരം മാത്രമേ ചാൻസലർക്കുള്ളൂവെന്നും പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർക്ക് പിന്നിൽ ആർ.എസ്.എസ് എന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. ആർ.എസ്.എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഇത് കൂടുതൽ വ്യക്തമായി. സർക്കാറിനെതിരെ ആർ.എസ്.എസ് നടത്തുന്നത് വൻ ആസൂത്രണമാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
ഓപറേഷൻ തമരയുടെ വ്യത്യസ്ത മാതൃക കേരളത്തിൽ പരീക്ഷിക്കുകയാണ്. കർണാടകയും ഗോവയുമല്ല കേരളം എന്നത് കൊണ്ട് അതിവിടെ ചെലവാകില്ലെന്ന് അറിയാം. അതിനാലാണ് സർക്കാറിനെ ലക്ഷ്യം വെച്ചുള്ള വലിയ ഉപജാപം ആസൂത്രണം ചെയ്തിരിക്കുന്നുവെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായ വധശ്രമത്തിന്റെ തെളിവുകൾ ഇന്ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി പുറത്തുവിടുമെന്നാണ് ഗവർണർ വ്യക്തമാക്കിയത്.
ഞായറാഴ്ച രാവിലെ എറണാകുളത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കണ്ണൂരിൽ തനിക്കെതിരെയുണ്ടായത് വധശ്രമമാണെന്ന് ഗവർണർ പറഞ്ഞത്. കൊലപ്പെടുത്താൻ ശ്രമിച്ചാലുള്ള പ്രത്യാഘാതം എന്താണെന്ന് അവർക്കറിയാം. അതുകൊണ്ട് വധിക്കാനല്ല, പകരം ഭയപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഗവർണർ വ്യക്തമാക്കി.
പൊതുവേദിയിൽ സംസാരിപ്പിക്കാതിരിക്കലായിരുന്നു ലക്ഷ്യം. താൻ വേദിയിലുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർവകലാശാല വി.സിയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാൾ ഗൂഢാലോചനയിൽ പങ്കാളിയായെന്നും ഗവർണർ ആരോപിച്ചു.
എന്നാൽ, എറണാകുളത്തെത്തിയ ഗവർണർ വധശ്രമമല്ലെന്നും ഭയപ്പെടുത്തൽ നീക്കമാണ് നടന്നതെന്ന് തിരുത്തി. തനിക്കെതിരായ വധശ്രമത്തിന് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നെന്നാണ് ഗവർണർ പ്രതികരിച്ചത്.
സ്വമേധയാ കേസെടുക്കാവുന്ന കൃത്യമായിരുന്നു അത്. പരാതിയില്ലെങ്കിലും കേസെടുക്കാവുന്ന കുറ്റമാണെന്ന് അറിയാത്തവരാണോ നാട് ഭരിക്കുന്നതെന്ന് തിരുവനന്തപുരത്ത് വെച്ച് ചോദിച്ച ഗവർണറാണ് പിന്നീട് നിലപാട് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.