കൊച്ചി: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ കോടതിയുടെയോ തെരഞ്ഞെടുപ്പ് കമീഷന്‍റെയോ മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെടുന്ന നജീബ് കാന്തപുരം എം.എൽ.എയുടെ ഹരജിയിൽ ഹൈകോടതി കമീഷന്‍റെ നിലപാട് തേടി. സംഭവം ഗൗരവമുള്ളതാണെന്നും ബാലറ്റ് പെട്ടി കോടതിയുടെ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നുമടക്കം ആവശ്യമുന്നയിച്ച്നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ പരിഗണനയിലുള്ളത്. ഏഴ് ദിവസത്തിനകം നിലപാടറിയിക്കാൻ നിർദേശിച്ച കോടതി ഫെബ്രുവരി 10ന് ഹരജി വീണ്ടും പരിഗണിക്കും.
348 പോസ്റ്റൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുന്നതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി തൊട്ടടുത്ത എതിർ സ്ഥാനാർഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെ.പി.എം മുസ്തഫ നൽകിയ തെരഞ്ഞെടുപ്പ് ഹരജിയിലാണ് നജീബ് കാന്തപുരം ഉപഹരജി നൽകിയത്.
ബാലറ്റ് കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉദ്യോഗസ്ഥരെ കേൾക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. എണ്ണാതെ മാറ്റിവെച്ച പോസ്റ്റൽ ബാലറ്റുകൾ കാണാതായ പെട്ടിയിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ ഇതിന് എന്തെങ്കിലും കേടുപാടുണ്ടാക്കിയിട്ടുണ്ടാകുമോയെന്ന ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ സബ് കലക്ടർ നൽകിയ റിപ്പോർട്ടിന് മറുപടി നൽകാൻ കക്ഷികൾ സമയം തേടിയതിനെ തുടർന്നാണ് ഹരജി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.