കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിലെ ഓഡിറ്റ് ജോലികൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച് മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി.
ദേവസ്വം ഓഡിറ്റ് യൂനിറ്റ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ശിപാർശയിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചത്. ഓഡിറ്റ് ജോലികൾക്ക് മതിയായ ജീവനക്കാരില്ലെന്ന ഓംബുഡ്‌സ്‌മാൻ റിപ്പോർട്ടും കോടതി പരിഗണിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിലെ 63 ദേവസ്വങ്ങൾക്ക് കീഴിലെ 406 ക്ഷേത്രങ്ങൾ, അഞ്ച് അസി. കമീഷണർ ഓഫിസുകൾ, ബോർഡ് ഓഫിസ് എന്നിവിടങ്ങളിൽ ഓഡിറ്റിങ് നടത്താൻ ഡെപ്യൂട്ടി ഡയറക്ടർ, കമ്പ്യൂട്ടർ അസിസ്റ്റന്‍റ്, രണ്ട് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, എട്ട് ഓഡിറ്റ് സ്റ്റാഫുകൾ എന്നിങ്ങനെ 12 ഉദ്യോഗസ്ഥർ മാത്രമാണുള്ളത്.
ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ശിപാർശ നൽകിയത്. ഇതനുസരിച്ച് നിലവിലെ ഡെപ്യൂട്ടി ഡയറക്ടർ തസ്തിക സീനിയർ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയായി ഉയർത്തുകയും ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ അഡീഷനൽ തസ്തിക ഉണ്ടാക്കുകയും വേണം. മൂന്ന് ഓഡിറ്റ് ഓഫിസർമാരും അഞ്ച് ഓഡിറ്റർമാരും വേണമെന്നും ശിപാർശയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.