സുജാത
മുണ്ടക്കൈ (വയനാട്): മുണ്ടക്കൈയിൽനിന്നുള്ള മലവെള്ളപ്പാച്ചിലിൽ കൂറ്റൻമരങ്ങളും പാറക്കഷണങ്ങളും വീടിന്റെ ചുമരുകൾ തകർത്തപ്പോൾ സുജാത നല്ല ഉറക്കത്തിലായിരുന്നു. ഘോരശബ്ദം കേട്ട് ഉണർന്നു. മകൾ സുജിതയെയും വിളിച്ചുണർത്തി കുന്നിൻമുകളിലെ സുരക്ഷിതസ്ഥാനം തേടി അവർ എങ്ങനെയോ നടന്നുനീങ്ങി. തൊട്ടപ്പുറമുള്ള കാപ്പിത്തോട്ടത്തിൽ തണുത്ത് വിറങ്ങലിച്ചുനിന്നപ്പോൾ മുന്നിൽ കാട്ടാന.
ചെകുത്താനും കടലിനുമിടയിലായ അവസ്ഥയുടെ ഭീകരത തിരിച്ചറിഞ്ഞ നിമിഷത്തിൽ അവർ നിസ്സഹായരായിരുന്നു. മറ്റൊന്നും ചെയ്യാനില്ലാതെ കണ്ണീരൊഴുക്കി ആനക്ക് മുന്നിൽ അവർ തൊഴുകൈകളോടെ നിന്നു. പിന്നെ സംഭവിച്ചതെല്ലാം അപ്രതീക്ഷിതം. ശാന്തനായി നിന്ന ആന നേരം പുലരുവോളം അവർക്ക് കാവലാളെന്നോണം അരികിൽ നിലയുറപ്പിച്ചുവെന്ന് പറയുമ്പോൾ സുജാതക്ക് എല്ലാം സ്വപ്നം പോലെ.
35 കൊല്ലം മുണ്ടക്കൈ എസ്റ്റേറ്റിൽ തൊഴിലാളിയായിരുന്നു സുജാത. പിന്നീട് പിരിഞ്ഞു. ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന 50 ആളുകളെങ്കിലും ദുരന്തത്തിനിരയായിട്ടുണ്ടാകുമെന്ന് പറയുമ്പോൾ സുജാതയുടെ തൊണ്ടയിടറി. പലരും സഹായത്തിനായി നിലവിളിച്ചിരുന്നെങ്കിലും എല്ലാവരും നിസ്സഹായരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.