കോഴിക്കോട്: പ്രതിപക്ഷത്തിന്റെ ജോലി സർക്കാറിനെ വിമർശിക്കൽ മാത്രമല്ലെന്നും നാട്ടുകാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരലും പരിഹാരത്തിനായി അവരോടൊപ്പം നിൽക്കലുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ലഹരിവിപത്ത് നിയമസഭയിൽ ഗൗരവമായി ഉന്നയിച്ചത് നാടിന്റെ വിഷയം ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമാണ്. തെരുവ് നായ് പ്രശ്നം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ പലരും കളിയാക്കി. പക്ഷേ, അതൊരു ഗൗരവ വിഷയമാണെന്ന് പിന്നീട് വ്യക്തമായി.
അക്രമവും ബോംബേറുമല്ല ഇതൊക്കെയാണ് രാഷ്ട്രീയ പ്രവർത്തനമെന്നും സതീശൻ പറഞ്ഞു. മുസ്‍ലിം ലീഗ് നേതാവും രാജ്യസഭ അംഗവുമായിരുന്ന ബി.വി. അബ്ദുല്ലക്കോയയുടെ പേരിൽ ബി.വി. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏഴാമത് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിച്ചു. സർക്കാറിനെ തിരുത്തുക എന്ന ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശൻ ഭംഗിയായി നിർവഹിക്കുന്നതായി സാദിഖലി തങ്ങൾ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി ബി.വി അനുസ്മരണപ്രഭാഷണം നടത്തി.
കേരള രാഷ്ട്രീയത്തിന്റെ താക്കോൽ കൈയിലുണ്ടായിരുന്ന നേതാവായിരുന്നു ബി.വി. അബ്ദുല്ലക്കോയ എന്ന് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മതേതരനിലപാടുകളും ചിട്ടയും വാക്കും പ്രശ്നപരിഹാര രീതികളുമെല്ലാം മനോഹരമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ഫൗണ്ടേഷൻ ചെയർമാൻ പാളയം പി. മമ്മത്കോയ അധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ സമിതി അംഗം ടി.വി. ബാലൻ, എം.കെ. മുനീർ എം.എൽ.എ, ടി.വി. ബാലൻ, ഉമ്മർ പാണ്ടികശാല, എം.സി. മായിൻ ഹാജി, അഡ്വ. . പ്രവീൺ കുമാർ, എം.എ. റസാഖ് മാസ്റ്റർ, കെ. മൊയ്തീൻ കോയ, സി.ടി. സക്കീർ ഹുസൈൻ, അഡ്വ. പി.എം. ഹനീഫ, യു. പോക്കർ, അഡ്വ. എസ്.വി. ഉസ്മാൻ കോയ, കെ.സി. ശോഭിത, അഹമ്മദ് പുന്നക്കൽ, കെ.എ. ഖാദർ മാസ്റ്റർ, പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
അഡ്വ. എ.വി. അൻവർ സ്വാഗതവും കോഓഡിനേറ്റർ ഫൈസൽ പള്ളിക്കണ്ടി നന്ദിയും പറഞ്ഞു. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് യു.എ.ഇ ടീമിലെ മലയാളി താരം ബാസിൽ ഹമീദിന് വി.ഡി. സതീശൻ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.