കോട്ടയം: മലങ്കര സഭാതർക്കം പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ വിഷയമാക്കേണ്ടതില്ലെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനാൻ മാർ ദിയോസ്കോറസ്. സർക്കാറിന്റെ പ്രവർത്തനത്തിന്റെ വിലയിരുത്തലായും ഇതിനെ കാണേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ല. ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും സഭയുടെ മക്കളാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സഭാതർക്കം പരിഹരിക്കപ്പെടേണ്ടതാണ്. പക്ഷേ, അത് തെരഞ്ഞെടുപ്പിൽ വിഷയമാക്കേണ്ടതല്ല. നീതിന്യായ സംവിധാനത്തിൽ വിശ്വാസമുണ്ട്. അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഉമ്മൻ ചാണ്ടിയുടെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ടതില്ല. അദ്ദേഹം വിശുദ്ധനാണോ എന്ന കാര്യത്തെക്കുറിച്ച് 50 വർഷത്തിനുശേഷം മാത്രമേ സഭക്ക് ചിന്തിക്കാൻപോലും കഴിയൂ. ജനങ്ങളുടെ മനസ്സിലാണ് ഒരാൾ വിശുദ്ധനാകുന്നതെന്നും കോട്ടയം ഭദ്രാസനാധിപൻ വ്യക്തമാക്കി.
അതിനിടെ, സഭാ തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രയാസമുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തെ പരിഹസിച്ച് ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സക്കറിയാസ് മാർ സേവേറിയോസ് രംഗത്തെത്തി. ‘സുപ്രീംകോടതി വിധിയും മിത്താണെന്ന് പറയല്ലേ മാഷേ’ എന്നായിരുന്നു ഗോവിന്ദന്റെ പേര് എടുത്തുപറയാതെയുള്ള ഫേസ്ബുക്ക് പോസ്റ്റ്. ‘ചർച്ചകൾ നല്ലതാണ്, സമാധാനപരമായ പര്യവസാനത്തിനും എതിരല്ല. പക്ഷേ, സുപ്രീംകോടതി വിധിയും മിത്ത് ആണെന്ന് പറയല്ലേ മാഷേ...’ എന്നായിരുന്നു പോസ്റ്റ്.
പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സുപ്രീംകോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോലഞ്ചേരി/കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് യാക്കോബായവിഭാഗം പ്രാദേശിക തലവൻ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെ മന്ത്രി വി.എൻ. വാസവനോടൊപ്പമാണ് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തിയത്. സന്ദർശനം അരമണിക്കൂറോളം നീണ്ടു.
തിരുവാങ്കുളത്ത് യാക്കോബായസഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെയും ഇവർ സന്ദർശിച്ചു. സഭ പരസ്യനിലപാട് പറയാറില്ലെന്നും സഭയെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കാൻ വിശ്വാസികൾക്കറിയാമെന്നും കൂടിക്കാഴ്ചക്കുശേഷം മോർ ഗ്രിഗോറിയോസ് പറഞ്ഞു. സഭക്ക് സമദൂര നിലപാടാണ്. ആരെയും മാറ്റിനിർത്തില്ല. സഭക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്. പ്രതിപക്ഷത്തിനും അതേ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.