കാസർകോട്: സിൽവർലൈൻ പദ്ധതിക്കെതിരായ എതിർപ്പുകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി തന്നെ വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാൽ അതംഗീകരിക്കില്ലെന്നും എന്നാൽ, ന്യായമായ എതിർപ്പുകൾ ജനകീയ സർക്കാറുകൾ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കാസർകോട് ജില്ല കമ്മിറ്റി ഓഫിസ് 'എ.കെ.ജി മന്ദിരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ 12മണിക്കൂറാണ് ഇപ്പോൾ വേണ്ടത്. അത് നാലുമണിക്കൂറായി മാറുമെന്നാണ് പദ്ധതികൊണ്ടുള്ള ഗുണം. എറണാകുളത്തുനിന്ന് രണ്ടു മണിക്കൂർ കൊണ്ട് സംസ്ഥാനത്തെ രണ്ടറ്റത്തേക്കും എത്താൻ കഴിയും. ഇത്തരമൊരു പദ്ധതിയേ വേണ്ടെന്നു പറയാൻ ആർക്കാണ് അധികാരം. 'പദ്ധതി ഞങ്ങൾ നടപ്പാക്കാം നിങ്ങൾ നടപ്പാക്കേണ്ട' എന്നാണ് എതിർക്കുന്നവരുടെ നിലപാട്. നാട് വേണമെന്ന് ആവശ്യപ്പെട്ടാൽ പദ്ധതിയുമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. സിൽവർ ലൈനിൽ വ്യക്തത വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. അല്ലാതെ മുഷ്കുകൊണ്ട് നേരിടാമെന്ന് കരുതേണ്ട- പിണറായി വ്യക്തമാക്കി.
രാജ്യത്ത് ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളി തടിമിടുക്ക് കൊണ്ട് നേരിട്ടുകളയാമെന്ന് എസ്.ഡി.പി.ഐ പോലുള്ള സംഘടനകൾ ചിന്തിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം രക്ഷക്ക് വേണ്ടിയെന്ന് പറഞ്ഞ് എസ്.ഡി.പി.ഐ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വർഗീയത വളർത്താനേ ഉപകരിക്കുകയുള്ളൂ. മുസ്ലിംകളിൽ മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത ഒരുപോലെ എതിർക്കുകയാണ് സി.പി.എമ്മിെൻറ നയം. ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളിക്കെതിരെ കോൺഗ്രസിന് ഒരു ബദലുമില്ലെന്നും പിണറായി തുടർന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.