ന്യൂഡൽഹി: ലോക്സഭയിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന പ്രതിപക്ഷത്തിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാളിൽ പഞ്ചായത്തി രാജ് പരിഷതിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ വിമർശനം. അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷം വോട്ടെടുപ്പ് ആഗ്രഹിച്ചിരുന്നില്ലെന്ന് മോദി പറഞ്ഞു. വോട്ടെടുപ്പ് നടന്നാൽ സഖ്യത്തിലെ വിള്ളലുകൾ പുറത്തു വരുമെന്നതിനാലാണ് പ്രതിപക്ഷം വിട്ടുനിന്നതെന്നും മോദി ആരോപിച്ചു.
പ്രതിപക്ഷം മുന്നോട്ടുവെച്ച നെഗറ്റിവിറ്റിയെ നമ്മൾ തോൽപ്പിച്ചു. സഖ്യത്തിലെ വിള്ളലുകൾ പുറത്ത് വരുമെന്നതിനാൽ അവർ സഭയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മോദി പറഞ്ഞു. പശ്ചിമബംഗാളിൽ പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ അക്രമത്തെ ഉപയോഗിക്കുകയാണ്. വിജയിച്ച സ്ഥാനാർഥികൾക്ക് ആഹ്ലാദപ്രകടനം നടത്താനുള്ള അവസരം പോലും ബംഗാളിലുണ്ടായിരുന്നില്ല.
മണിപ്പൂരിൽ ഗൗരവകരമായ ചർച്ച നടക്കണമെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടായിരുന്നില്ല. എല്ലാം രാഷ്ട്രീയവൽക്കരിക്കാനാണ് അവർ ശ്രമിച്ചതെന്നും മോദി പറഞ്ഞു. പരിപാടിയിൽ കോൺഗ്രസ് നേതൃത്വത്തേയും മോദി വിമർശിച്ചു. ദാരിദ്ര നിർമാർജ്ജനത്തിനായി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്തിയത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.