മാനന്തവാടി: ജില്ല ആശുപത്രിയിൽ വയനാട് മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചതിെൻറ ഉദ്ഘാടനവും വിവാദത്തിൽ. വയനാട് ജില്ല വർഷങ്ങളായി കാത്തിരിക്കുന്ന മെഡിക്കൽ കോളജ് ഒടുവിൽ യാഥാർഥ്യമായ ചടങ്ങാണ് ഞായറാഴ്ച മാനന്തവാടിയിൽ നടന്നത്.
കൽപറ്റയിൽ മെഡിക്കൽ കോളജിന് യു.ഡി.എഫ് ഭരണത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടിരുന്നു. എൽ.ഡി.എഫ് സർക്കാർ തുടർ പ്രവർത്തനം വിവിധ കാരണങ്ങളാൽ നീട്ടി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഞായറാഴ്ച മാനന്തവാടിയിൽ ഉദ്ഘാടനം നിർവഹിച്ചത്.
വയനാട് എം.പി രാഹുൽ ഗാന്ധിയെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപണം ഉയർന്നു. എം.പിയുടെ പേര് നോട്ടീസിലും ബോർഡുകളിലും ഉപയോഗിച്ചു. എന്നാൽ, എം.പിയുടെ ഓഫിസുകളിൽ വിവരം അറിയിച്ചില്ല. ഫോണിൽ പോലും ക്ഷണിച്ചില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. അതേസമയം, എം.പിയുടെ ഓഫിസിനെ വിവരം അറിയിച്ചിരുന്നുവെന്നാണ് ആരോഗ്യ വകുപ്പിെൻറ വിശദീകരണം.
മെഡിക്കൽ കോളജ് യാഥാർഥ്യമായ ചടങ്ങിൽ സി.പി.എം നേതാവ് സി.കെ. ശശീന്ദ്രൻ എം.എൽ. എയും പ്രതിപക്ഷത്തെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും പങ്കെടുത്തില്ല. ഇവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മണ്ഡലത്തിൽ ഒഴിച്ചുകൂടാനാവാത്ത പരിപാടികൾ ഉള്ളതുകൊണ്ടാണ് മാനന്തവാടിയിൽ പോകാതിരുന്നതെന്ന് സി.കെ. ശശീന്ദ്രൻ പറഞ്ഞു.
കേന്ദ്ര സർക്കാറിെൻറ ആസ്പിരേഷൻ ജില്ലയിൽ ഉൾപ്പെടുത്തിയാണ് മാനന്തവാടി ജില്ല ആശുപത്രിയെ കഴിഞ്ഞ ആഴ്ച ഉയർത്തിയത്.
മെഡിക്കൽ കോളജ് പ്രവർത്തനം ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തത്. വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതിക്ക് അപേക്ഷ സമർപ്പിച്ചതായി മന്ത്രി പറഞ്ഞു.
അനുവാദം ലഭിക്കുന്ന മുറക്ക് ഈ വർഷംതന്നെ എം.ബി.ബി.എസ് പ്രവേശനം നൽകും. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നിരവധി ആളുകളാണ് ചടങ്ങിൽ തടിച്ചുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.