തിരുവനന്തപുരം: പൊലീസിലെ അംഗബലം വർധിപ്പിക്കണമെന്ന് വീണ്ടും റിപ്പോർട്ട്. സേനയിലെ ജോലിഭാരത്തെക്കുറിച്ചു പഠിച്ച ഐ.ജി ഹർഷിത അട്ടല്ലൂരി സമർപ്പിച്ച റിപ്പോർട്ടിലാണ് വിശദമായ ശിപാർശകൾ ഉള്ളത്. വിവിധ തലങ്ങളിലായി 15,075 തസ്തികകൾകൂടി അനുവദിക്കണമെന്നാണ് ഐ.ജിയുടെ ശിപാർശ. പൊലീസിൽ ക്രമസമാധാന പാലനത്തിന് നിയോഗിച്ച ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ വർധനയാണ് പ്രധാന ആവശ്യം. 35 വർഷം മുമ്പുള്ള അംഗബലമാണ് പൊലീസ് സേനക്ക് ഇപ്പോഴും. 484 സ്റ്റേഷനുകളിലായി 21,842 ഉദ്യോഗസ്ഥരാണ് സേനയിലുള്ളത്.
364 സ്റ്റേഷനുകളിലും പൊലീസുകാരുടെ എണ്ണം 50ൽ താഴെയാണ്. ജനമൈത്രി, പിങ്ക് പൊലീസ് തുടങ്ങി പുതിയ പദ്ധതികൾ ആവിഷ്കരിച്ചതോടെ ദിവസം 18 മണിക്കൂർ വരെ ജോലിചെയ്യേണ്ടതായ അവസ്ഥയിലാണ്. ആഴ്ചയിലെ അവധി പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. ജോലി ഭാരവും മനോസമ്മര്ദവും കൂടുന്നതോടെ സേനയില്‍ അതൃപ്തി പുകയുകയാണ്. പൊലീസ് ജോലി മടുത്ത് സ്വയം വിരമിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. അപേക്ഷകള്‍ വർധിച്ചതോടെ തല്ക്കാലം കൂടുതല്‍ പേര്‍ക്ക് സ്വയം വിരമിക്കലിന് അനുമതി നല്‍കേണ്ട എന്ന തീരുമാനത്തിലാണ് ആഭ്യന്തരവകുപ്പ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 148 പേരാണ് പൊലീസിൽനിന്ന് സ്വയം വിരമിച്ചത്. ജോലി സമ്മർദം കാരണമുള്ള ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ സ്റ്റേഷനുകളിലെ അംഗബലം പരിഷ്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം കെ. ബൈജൂനാഥ് ഡി.ജി.പിക്ക് അടുത്തിടെ നിർദേശം നൽകിയിരുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 2016ലെ പഠന റിപ്പോർട്ട് 500 പൗരന്മാർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന അനുപാതം ശിപാർശ ചെയ്യുന്നുണ്ടെങ്കിലും നിലവിലെ അനുപാതം 656 പേർക്ക് ഒരു പൊലീസുകാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.