റിവർ മാനേജ്‌മെന്റ് ഫണ്ട് : കോട്ടയത്ത് 6.84 കോടിയുടെ ഫലമില്ലാതെ ചെലവഴിച്ചെന്ന് റിപ്പോർട്ട്

കോഴിക്കോട് : റിവർ മാനേജ്‌മെന്റ് ഫണ്ട് കോട്ടയത്ത് 6.84 കോടിയുടെ ഫലമില്ലാതെ ചെലവഴിച്ചെന്ന്എ.ജിയുടെ (അക്കൗണ്ടന്റ് ജനറൽ) റിപ്പോർട്ട്.റിപ്പോർട്ട്. 32 കോടി രൂപ ചെലവിൽ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഒമ്പത് പാലങ്ങൾ റിവർമാനേജ്മന്റെ് ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്നതിന് 2015 നവംമ്പർ 19നാണ് സർക്കാർ ഭരണാനുമതി നൽകിയത്.

കോട്ടയം ജില്ലയിൽ രണ്ട് റഗുലേറ്റർ കം ബ്രിഡ്ജുകൾ ഉൾപ്പെടെ പാലങ്ങളുടെ നിർമാണം നടപ്പാക്കുന്നതിന് അതത് കലക്ടർമാർക്ക് ഫണ്ട് അനുവദിച്ചു. പത്തനംതിട്ട നിർമിതി കേന്ദ്രത്തെ നോഡൽ ഏജൻസിയായി നിയമിക്കുകയും പ്രവർത്തികളുടെ മേൽനോട്ട ചുമതല നിർമിതി കേന്ദ്രം ഏൽപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരത്തെ സേംസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2016 ഫെബ്രുവരി നാലിന് കരാർ നൽകി. ഒമ്പത് പാലങ്ങളിൽ പത്തനംതിട്ടയിലെ തൃപ്പാറ, മാത്തൂർ, ചിറ്റൂർക്കടവ്, കോട്ടയത്തെ ആറുമാനൂർ, ചവിട്ടുവേലിക്കടവ് പാലങ്ങളുടെ നിർമാണമാണ് ആരംഭിച്ചത്. 2021 മാർച്ച് 21ന് പത്തനംതിട്ട കലക്ടർ നൽകിയ കത്ത് പ്രകാരം അഞ്ച് പാലങ്ങളുടെ നിർമാണം ഭാഗികമായി പൂർത്തിയാക്കി. കോട്ടയം ജില്ലയിലെ രണ്ട് റെഗുലേറ്റർ ഉൾപ്പെടെയുള്ള പാലങ്ങൾ ഉൾപ്പെടെയാണിത്.

ആറുമാനൂർ, ചവിട്ടുവേലിക്കടവ് (നട്ടാശേരി റഗുലേറ്റർ ഉൾപ്പെടെ പാലം) പാലങ്ങളുടെ മൊബിലൈസേഷൻ അഡ്വാൻസും സ്റ്റാറ്റിയൂട്ടറി റിക്കവറികളും കിഴിച്ച് 6.84 കോടി കരാറുകാരന് നൽകിയതായും റിപ്പോർട്ടു ചെയ്തു. 2016 ഫെബ്രുവരി എട്ടിന് നടന്ന റവന്യൂ വകുപ്പ് മന്ത്രിയുടെ യോഗത്തിൽ ബാക്കിയുള്ള നാല് പാലങ്ങളുടെ നിർമാണം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു.

ഇതോടെ കോട്ടയം ജില്ലയിലെ രണ്ട് പാലങ്ങൾ ഉൾപ്പെടെയുള്ള അഞ്ച് പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പിയർ ക്യാപ് ലെവൽ വരെ പൂർത്തിയാക്കിയപ്പോൾ കരാറുകാരൻ നിർത്തിവച്ചു. റേറ്റ് പുനർനിർണയിക്കണം, പ്രവർത്തിയുടെ പരിധി കുറച്ചതുമൂലം ഡെക്ക് സ്ലാബിന്റെ ഡിസൈൻ ചേഞ്ച്, പുതിയ പെർഫോമൻസ് ഗ്യാരന്റി നൽകുന്നതിനുള്ള അനുവാദം എന്നിവയിൽ സർക്കാർ തീരുമാനം എടുക്കണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടു. കരാറിൽ പറഞ്ഞ പ്രകാരം മൊബിലൈസേഷൻ അഡ്വാൻസ്, പാർട്ട് ബിൽ എന്നിവ ലഭിച്ചില്ലെന്നും ആരോപണം ഉന്നയിച്ച് കമ്പനി പാലങ്ങളുടെ നിർമാണം അനിശ്ചിതമായി നിർത്തിവെച്ചു.

സർക്കാർ തീരുമാനത്തിനെതിരെ, കരാറുകാരൻ ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. ജി.എസ്.ടി ഉൾപ്പെടെയുള്ള നിരക്കുകൾ പരിഷ്കരിക്കാനും കരാർ ലംഘനത്തിന്റെ ഫലമായി അനുബന്ധ കരാർ പുനർരൂപകൽപ്പന ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. 2018 ജനുവരി 20 ലെ വിധിന്യായത്തിൽ, നിരക്ക് പരിഷ്കരണം, പുനർരൂപകൽപ്പന, അനുബന്ധ കരാർ നടപ്പിലാക്കൽ എന്നിവയിൽ രണ്ട് മാസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.

എന്നാൽ കോടതി നിർദേശം പാലിക്കാത്തതിനാൽ സമയബന്ധിതമായി, കരാറുകാരൻ ഒരു പിരിച്ചുവിടൽ നോട്ടീസ് കൈമാറുകയും മധ്യസ്ഥത ആവശ്യപ്പെടുകയും ചെയ്തു. 2020 ഒക്ടോബർ 17ന് മധ്യസ്ഥ തീരുമാനപ്രകാരം പത്തനംതിട്ട ജില്ലാ നിർമിതി കേന്ദ്രത്തോട് (ഡി.എൻ.കെ) കരാറുകാരന് ഒമ്പത് ശതമാനം പലിശ സഹിതം 3.73 കോടി നൽകണമെന്ന് നിർദ്ദേശിച്ചു.

നാല് പാലങ്ങളുടെ നിർമാണം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതിനാൽ കരാർ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കോട്ടയത്ത് ആരംഭിച്ച രണ്ട് പാലങ്ങളുടെ പ്രവർത്തിയും ആറ് വർഷത്തിലേറെയായിട്ടും പൂർത്തീകരിച്ചിട്ടില്ല. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് പാലങ്ങളുടെ നിർമാണം പൂർത്തീകരിക്കാത്തിന് കാരണം.

Tags:    
News Summary - River Management Fund: 6.84 crores reported to be ineffective in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.