കോട്ടയം: ആവർത്തന-പുതുകൃഷി സഹായമടക്കം കേന്ദ്രസർക്കാർ റബർ ബോർഡിന് അനുവദിച്ച 68 കോടിയിൽ പകുതിയിലധികവും ചെലവഴിക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ. അസം, ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിലേക്കായി 40 കോടിയിലധികം രൂപ ചെലവഴിക്കാനാണ് തീരുമാനമത്രേ. റബർ ബോർഡ് ചെയർമാെൻറ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം ഇതുസംബന്ധിച്ച പദ്ധതികൾക്ക് അന്തിമരൂപം നൽകി. ബജറ്റ് വിഹിതമായ 168 കോടിക്ക് പുറമെയാണ് 68 കോടികൂടി ബോർഡിനു ലഭിച്ചത്. ഇതിൽ നല്ലൊരു പങ്കും ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന ചെലവുകൾക്കുമായി വിനിയോഗിച്ചു കഴിഞ്ഞു.
ശേഷിക്കുന്ന തുകയിലെ പകുതിയുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി വീതംവെച്ചിരിക്കുന്നത്. കേരളത്തിലെ ചെറുകിടകർഷകർക്ക് അർഹതപ്പെട്ട കോടികൾ പലപ്പോഴും വിനിയോഗിക്കുന്നതും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തന്നെ. ഇത്തരത്തിൽ കോടികൾ അന്തമാനിൽ റബർകൃഷിക്കായി വിനിയോഗിച്ചെങ്കിലും ആദായം എടുക്കാൻപോലും കഴിയാതെ അവിടുത്തെ സർക്കാറുമായി ബോർഡ് നിയമപോരാട്ടത്തിലാണ്.
ഇൗ ഇനത്തിൽ ലക്ഷങ്ങൾ ബോർഡ് തുലക്കുകയാണ്.കേരളത്തിൽ ധനസഹായത്തിനായി ലക്ഷക്കണക്കിന് അപേക്ഷ ബോർഡിന് മുന്നിലുണ്ട്. എന്നാൽ, പണം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാനായി രണ്ടു വർഷത്തെ മുഴുവൻ അപേക്ഷകരെയും ബോർഡ് ഒഴിവാക്കുകയായിരുന്നു. 12 ലക്ഷത്തിലധികം റബർ കർഷകരാണ് കേരളത്തിലുള്ളത്. ബോർഡിെൻറ വിവേചനപരമായ നടപടികൾ റബർകൃഷി ഉപേക്ഷിക്കാൻ പലരെയും നിർബന്ധിതമാക്കുകയാണ്. മുൻവർഷങ്ങളിൽ 40 കോടിയോളം രൂപ കേരളത്തിലെ കർഷകർക്ക് നൽകാനുണ്ട്. ഇതെല്ലാം അവഗണിച്ചാണ് ഇതര സംസ്ഥാനങ്ങളിലേക്ക് കോടികൾ വകമാറ്റുന്നത്.
റബർ ഗവേഷണവും വികസനവും നിലച്ചു. കർഷകർ കൃഷിയിൽനിന്ന് പിന്മാറ്റം തുടങ്ങിയതും ബോർഡിന് തിരിച്ചടിയാകുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് നിയമിതനാകുന്ന ബോർഡ് ചെയർമാന് ഇവിടത്തെ റബർകൃഷി വികസനത്തോട് താൽപര്യവുമില്ല. വരവും ചെലവും പൊരുത്തപ്പെടാനാവാത്ത അവസ്ഥയിലാണ് റബർ കർഷകർ. വിലയിടിവും പ്രതിസന്ധി രൂക്ഷമാക്കുന്നു. റബർകൃഷിക്ക് ആദ്യരണ്ടുവർഷങ്ങളിൽ ധനസഹായം നൽകേണ്ടതില്ലെന്ന ബോർഡിെൻറ നിലപാട് കർഷകരെ കടുത്തദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. വിലയിടിവ് പരിഹരിക്കാനുള്ള നടപടികൾ ഇപ്പോഴും പഴയ സ്ഥിതിയിൽ തന്നെ. കർഷകരുടെ രക്ഷക്കായി രംഗത്തുവന്ന കേന്ദ്രമന്ത്രിമാരടക്കമുള്ളവർ ഇപ്പോൾ മൗനത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.