കോട്ടയം: വിലത്തകർച്ചയും റബർ ബോർഡ് സഹായം പൂർണമായും ലഭിക്കാത്തതുംമൂലം ദുരിതത്തിലായി റബർ കർഷകർ. ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിൽ റബർ ടാപ്പിങ് ആരംഭിച്ച കർഷകർ വിലത്തകർച്ചയിൽ വലിയ ആശങ്കയിലാണിപ്പോൾ. വർഷകാല ടാപ്പിങ് പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച ധനസഹായത്തിൽനിന്ന് റബർ ബോർഡ് ‘മലക്കം’മറിഞ്ഞതായും കർഷകർ ആരോപിക്കുന്നു. രണ്ട് ഹെക്ടർ വരെ തോട്ടങ്ങളിലെ റബർ മരങ്ങൾ റെയിൻഗാർഡ് ചെയ്യാനും സ്പ്രേയിങ് നടത്താനും ആവശ്യമായ സാധന സാമഗ്രികളുടെ വില ധനസഹായമായി നൽകുമെന്നാണ് റബർ ബോർഡ് പ്രഖ്യാപിച്ചത്. ഈ തുക അനുവദിക്കാതെ ബോർഡ് വഞ്ചിക്കുകയാണെന്ന് കർഷകർ പറയുന്നു.
സബ്സിഡി തുകയിൽ പ്രതീക്ഷ അർപ്പിച്ച് വർഷങ്ങളായി വെട്ടാതെ കിടന്ന തോട്ടങ്ങളിൽ പലതിലും ടാപ്പിങ് പുനരാരംഭിച്ചു. റെയിൻഗാർഡിന് ഹെക്ടറിന് 5000 രൂപയും സ്പ്രേയിങ്ങിന് 7500 രൂപയും അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഇപ്പോൾ റെയിൻഗാർഡിനും സ്പ്രേയിങ്ങിനും 4000 രൂപ വീതമേ നൽകാനാകൂയെന്ന നിലപാടിലാണ് റബർ ബോർഡെന്ന് കർഷകർ പരാതിപ്പെടുന്നു. ഇത് കേരളത്തിലെ റബർ കർഷകരോട് മാത്രമാണെന്നും സംസ്ഥാനത്തിന് പുറത്തുള്ള കർഷകർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം ലഭിച്ചതായും കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഉയർന്ന വില മുന്നിൽകണ്ടുള്ള പ്രവർത്തനം ആരംഭിച്ചപ്പോൾ ഇപ്പോൾ വിലയിടിയുന്നത് കർഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടയർ വ്യവസായികൾ മനഃപൂർവം വിലയിടിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.