തിരുവനന്തപുരം: ശബരിമലയിൽയുവതി പ്രവേശന വിധി നടപ്പാക്കാൻ സാവകാശംതേടി സുപ്രീംകോടതിയെ സമീപിക്കുന്നത് ദേവസ്വം ബോർഡ് പരിഗണനയിൽ. വെള്ളിയാഴ്ച രാവിലെ എട്ടിന് ചേരുന്ന ദേവസ്വം ബോർഡ് യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ഹരജി സംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം രാവിലെ ലഭിക്കുമെന്നും തുടർന്ന് തീരുമാനമെടുക്കുമെന്നും പ്രസിഡൻറ് എ. പത്മകുമാർ അറിയിച്ചു.
പന്തളം കൊട്ടാരം- തന്ത്രി കുടുംബം പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചക്കുശേഷമാണ് സാവകാശ ഹരജിക്ക് സാധ്യത തെളിഞ്ഞത്. യുവതി പ്രവേശനത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താൻ സാവകാശംതേടി സുപ്രീംകോടതിയെ സമീപിക്കാമെന്ന് നിയമോപദേശം ലഭിച്ചതായി പന്തളം കൊട്ടാരം പ്രതിനിധികൾ മുഖ്യമന്ത്രിയെ അറിയിച്ചു. തുടർന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ഇതുൾപ്പെടെ പരിഗണിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ബോർഡ് യോഗം രാത്രി വൈകുംവരെ ചേർന്നെങ്കിലും നിയമോപദേശം ലഭിക്കാത്തതിനാൽ വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം പുനഃപരിശോധന ഹരജി പരിഗണിക്കുന്ന ജനുവരി 22ന് മുമ്പ് സാവകാശ ഹരജി സുപ്രീംകോടതി സ്വീകരിക്കുമോയെന്ന് ആശങ്കയുണ്ട്.
വ്യാഴാഴ്ച രാവിലെ സർവകക്ഷി യോഗത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തുടർന്ന് സർവകക്ഷി യോഗം സമവായമാകാെത പിരിയുകയായിരുന്നു. സാവകാശ ഹരജിക്ക് ആലോചനയുണ്ടെന്ന് ദേവസ്വം കമീഷണറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ സർവകക്ഷിയോഗത്തിൽ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പ്രതിപക്ഷം ഇത് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അത് ആലോചിക്കുന്നില്ലെന്നും സുപ്രീംകോടതി വിധിയിൽ വെള്ളംചേർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
സർവകക്ഷിയോഗം ബലാബല പരീക്ഷണമായിരുന്നെങ്കിൽ വൈകിട്ട് നടന്ന കൊട്ടാരം - തന്ത്രി പ്രതിനിധി ചർച്ച സൗഹാർദപരമായിരുന്നു. യുവതികൾക്ക് പ്രത്യേകദിവസം ദർശന അവസരം നൽകുന്നതുൾപ്പെടെ നിർദേശങ്ങൾ പരിഗണിക്കണമെന്ന് തന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനുശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ ഒാഫിസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറും അംഗങ്ങളുമെത്തി ചർച്ചനടത്തി. പിന്നീടാണ് ആസ്ഥാനത്ത് ബോർഡ് യോഗം ചേർന്നത്. യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാറിനില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തൃപ്തി ദേശായിയെപ്പോലുള്ളവർക്ക് പിന്നിൽ ആരാണെന്നത് പകൽപോലെ വ്യക്തമാണ്. പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.