കൊച്ചി: വിവാദ പ്രസംഗത്തിെൻറ പേരിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെ ബാധിക്കുമെന്ന് പൊലീസ് ഹൈകോടതിയിൽ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറും അഭിഭാഷകനുമായ ശ്രീധരൻ പിള്ള നടത്തിയ പ്രസംഗം ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന വനിതകളെ ഭയപ്പെടുത്തുന്നതാണ്. പാർട്ടി പ്രവർത്തകരടക്കമുള്ള പ്രതിഷേധക്കാരെ കുറ്റംചെയ്യാൻ ഹരജിക്കാരൻ പ്രസംഗത്തിലൂടെ പ്രേരിപ്പിച്ചെന്നും നടക്കാവ് എസ്.ഐ അഷറഫ് തെങ്ങലക്കണ്ടിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഇൗ മാസം നാലിന് കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിൽ നിയമലംഘനം നടത്താനും കലാപമുണ്ടാക്കാനും ആഹ്വാനം ചെയ്തെന്നാരോപിച്ച് തനിക്കെതിരെ കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള നൽകിയ ഹരജിയിലാണ് പൊലീസിെൻറ വിശദീകരണം. യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ലംഘിക്കാനാണ് ഹരജിക്കാരൻ ആഹ്വാനം ചെയ്തത്. ഹരജിക്കാരെൻറ പാർട്ടിയും ഉപവിഭാഗമായ ആർ.എസ്.എസും ഇപ്പോഴും ജനങ്ങളിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നുണ്ട്.
സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്ന് കസബ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിെൻറ രേഖകൾ അവിടേക്ക് കൈമാറി. ആക്രമണത്തിനിരയായവരുടെയും തന്ത്രിയുടെയും മൊഴിയെടുക്കാനുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഹരജിക്കാരൻ കുറ്റകൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യ വ്യക്തമാണെന്നും വിശദീകരണത്തിൽ പറയുന്നു.
താൽക്കാലിക ജീവനക്കാർ: നടപടി അറിയിക്കണം –കോടതി
കൊച്ചി: മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ സ്വീകരിച്ച നടപടികളെെന്തന്ന് ദേവസ്വം ബോർഡിനോട് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിച്ച് തിങ്കളാഴ്ച കോടതിക്ക് റിപ്പോർട്ട് നൽകണമെന്ന് ഡിവിഷൻ ബെഞ്ച് ബോർഡിനോട് നിർദേശിച്ചു. അതേസമയം, 2000 അപേക്ഷകരിൽനിന്ന് 1680 പേരെ താൽക്കാലികമായി നിയമിച്ചതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ശബരിമലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ദിവസക്കൂലിക്ക് ആളെ നിയമിച്ചെന്നാരോപിച്ച് ചേർത്തല തുറവൂർ സ്വദേശി ഗോകുൽ ജി. കമ്മത്ത് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നഷ്ടപരിഹാരം തേടിയ വീട്ടമ്മയുടെ പങ്ക് പരിശോധിക്കുന്നു
കൊച്ചി: ശബരിമല സന്ദർശനത്തിനിടെ പൊലീസ് അക്രമത്തിൽ പരിക്കേറ്റതിന് നഷ്ടപരിഹാരം തേടി ഹരജി നൽകിയ സ്ത്രീക്ക് അക്രമസംഭവങ്ങളിൽ പങ്കുണ്ടോയെന്ന് പരിശോധിച്ചുവരുന്നതായി സർക്കാർ ൈഹകോടതിയിൽ. അക്രമങ്ങളിൽ ഇവർക്കും പങ്കുണ്ടെന്ന സംശയത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന. ഒക്ടോബർ 17നുണ്ടായ അക്രമത്തിനിടെ പരിക്കേറ്റെന്നും ശാരീരികമായും മാനസികമായും തനിക്കുണ്ടായ ബുദ്ധിമുട്ടിന് രണ്ടുലക്ഷം നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് ചെറായി സ്വദേശി സരോജം സുരേന്ദ്രൻ നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം. സുപ്രീംകോടതി വിധിക്കുശേഷം ശബരിമല ദർശനത്തിനെത്തിയ യുവതികളാരും ഭക്തരല്ലെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.