കുറ്റിക്കാട്ടൂർ: പറയഞ്ചേരിയിൽ അപകടത്തിൽപെട്ട് വിദ്യാർഥി മരിച്ചത് തിരുവോണനാളിൽ പെരുവയലിനെ ദുഃഖസാന്ദ്രമാക്കി. വ്യാഴാഴ്ച നാട് ഉണർന്നത് ദുരന്തവാർത്ത കേട്ടായിരുന്നു. കുടുംബത്തോടൊപ്പം ഓണമുണ്ണേണ്ട അഷിന്റെ ചേതനയറ്റ ശരീരമാണ് ഉച്ചക്ക് ഒന്നരയോടെ കൂടത്തിങ്ങൽ വീട്ടിലെത്തിയത്. മെഡിക്കൽ കോളജ് -കോഴിക്കോട് റോഡിൽ പറയഞ്ചേരിയിലാണ് തിരുവോണദിവസം പുലർച്ച മൂന്നോടെ നാടിനെ നടുക്കിയ അപകടമുണ്ടായത്.
കൂടത്തിങ്ങൽ അനീഷിന്റെ മകൻ അഷിനാണ് (20) കാറപകടത്തിൽ മരിച്ചത്. മംഗളൂരുവിൽ എം.ബി.ബി.എസിന് പഠിക്കുന്ന പിതൃസഹോദര പുത്രൻ അദ്വൈതിനെ യാത്രയാക്കാനാണ് അഷിൻ കൂട്ടുകാരൻ അമൽ സേവ്യറോടൊപ്പം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് കാറിൽ പോയത്.
അപകടത്തിൽ അദ്വൈതിനും (22) അമൽ സേവ്യർക്കും (20) പരിക്കേറ്റിട്ടുണ്ട്. ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട കാർ റോഡരികിൽ കൂട്ടിയിട്ട പൈപ്പുകളിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു.
അഗ്നിരക്ഷാസേന എത്തിയാണ് പരിക്കേറ്റവരെ കാറിൽനിന്ന് പുറത്തെടുത്തത്. വെള്ളന്നൂരിലെ ഗവ. ആർട്സ് കോളജ് ബിരുദ വിദ്യാർഥിയായ അഷിൻ 2022ലെ മിസ്റ്റർ കാലിക്കറ്റ് ആയിരുന്നു. പിതാവ് അനീഷ് പെരുവയൽ അങ്ങാടിയിൽ ഇൻഡസ്ട്രിയൽ നടത്തുകയാണ്.
നാടിന്റെ നാനാഭാഗത്തുനിന്ന് ആളുകൾ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലെത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.